വേഗറാണിയായി വീണ്ടും ഷെല്ലി ആന്‍

ബെയ്ജിങ്: ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യര്‍ ജമൈക്കക്കാരാണെന്ന് ലോകം ഒരിക്കല്‍കൂടി സമ്മതിച്ചു. പുരുഷ വിഭാഗം 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ലോക ചാമ്പ്യന്‍പട്ടം മൂന്നാം വട്ടവും സ്വന്തമാക്കിയതിനു പിന്നാലെ വനിതകളില്‍ നാട്ടുകാരി ഷെല്ലി ആന്‍ഫ്രേസറും മൂന്നാം സ്പ്രിന്‍റ് കിരീടമണിഞ്ഞു. 10.76 സെക്കന്‍ഡിലായിരുന്നു ആന്‍ഫ്രേസറുടെ ഫിനിഷ്. നേരത്തേ, 2009, 2013 ലോക ചാമ്പ്യന്‍ഷിപ്പിലും ജമൈക്കന്‍ താരം വേഗറാണിയായിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സിലും അതിവേഗക്കാരിയായ ഷെല്ലി എതിരില്ലാതെയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നെതര്‍ലന്‍ഡ്സിന്‍െറ ഡഫിന്‍ ഷിപ്പേഴ്സ് വെള്ളിയും (10.81 സെ.), അമേരിക്കയുടെ ടോറി ബൊവി (10.86 സെ.) വെങ്കലവും അണിഞ്ഞു. ജമൈക്കയുടെതന്നെ മുന്‍ ലോക-ഒളിമ്പിക്സ് ചാമ്പ്യന്‍ വെറോണിക കാംപെല്‍ നാലാം സ്ഥാനത്തേക്ക് (10.91 സെ.) പിന്തള്ളപ്പെട്ടു.


പച്ച തലമുടിയും, നെറ്റിയില്‍ ചുറ്റിയ മഞ്ഞപ്പൂക്കളുമായി ട്രാക്കിലിറങ്ങിയ ഷെല്ലിയിലായിരുന്നു കാമറക്കണ്ണുകളും. ഹോട്ട് ഫേവറിറ്റ് എന്ന സ്ഥാനം നന്നായി ആസ്വദിച്ച 28കാരി കിളിക്കൂട്ടിലെ നിശ്ശബ്ദ ഗാലറിയെ ഭേദിച്ച വെടിമുഴക്കത്തിനു പിന്നാലെ കുതിച്ചുപാഞ്ഞു. 60 മീറ്റര്‍ പിന്നിട്ടപ്പോള്‍ ആറാം ട്രാക്കില്‍നിന്ന് കുതിച്ചുകയറി ഡച്ച് താരം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ജമൈക്കന്‍ കൊടുങ്കാറ്റിന്‍െറ സ്റ്റൈലന്‍ ഫിനിഷോടെ അങ്കമവസാനിച്ചു.

സ്പ്രിന്‍റ് ഡബ്ള്‍ ലക്ഷ്യമിടുന്ന ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്നിറങ്ങും. ജസ്റ്റിന്‍ ഗാറ്റ്ലിന്‍, വാരന്‍ വീര്‍ എന്നിവരും മത്സരിക്കുന്നുണ്ട്. രാവിലെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ഇന്ത്യയുടെ ലളിത ബബാര്‍ ഫൈനലില്‍ കടന്നു. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍കൂടിയായ ലളിത 9 മിനിറ്റ് 27.86 സെക്കന്‍ഡില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിലത്തെിയത്.26നാണ് ഫൈനല്‍. മഹാരാഷ്ട്രക്കാരിയായ ലളിത, മലയാളി ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷക്കൊപ്പം നികോളായ് നെസറേവിനു കീഴിലാണ് പരിശീലിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT