പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട് ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസമായ മേരി കോം. 20 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ നിന്ന് മോചനം നേടിയ വിവരം വളരെ അടുത്തകാലത്താണ് അവർ പരസ്യമാക്കിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു വേർപിരിയലായിരുന്നു അത്. അതിനാൽ തന്നെ ആ വാർത്ത പലർക്കും അമ്പരപ്പായിരുന്നു.
ആപ് കി അദാലത്തിൽ രജത് ശർമയുമായുള്ള അഭിമുഖത്തിൽ അവർ കടന്നുവന്ന വേദനാജനകമായ പൊള്ളുന്ന അനുഭവങ്ങൾ തുറന്നുപറയുകയാണ്. അതിൽ കൂടുതലും തന്റെ മുൻ ഭർത്താവിനെ കുറിച്ചായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി വിവാഹ മോചന വാർത്ത വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു 43കാരിയായ മേരി കോം.
2023ലാണ് ഭർത്താവായിരുന്ന കരുങ് ഓൻഖോലറിൽ അവർ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം തുടക്കത്തിൽ മേരി കോം വിവാഹമോചിതയായി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മേരികോമിനെ മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന രീതിയിലായിരുന്നു വാർത്തകൾ. നാലു കുട്ടികളാണ്(ഇരട്ടകൾ ഉൾപ്പെടെ മൂന്ന് ആൺമക്കളും ഇളയ മകളും) മേരി കോമിനും ഓൻലറിനും. പ്രശസ്തയായ ശേഷം മേരികോം ഭർത്താവിനെ ഒഴിവാക്കി എന്നായിരുന്നു വാർത്തകളത്രയും.
അറിഞ്ഞതൊന്നുമല്ല യാഥാർഥ്യം. തന്റെ സ്വകാര്യ ജീവിതം പൊതുയിടങ്ങളിൽ ചർച്ചയാകുന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. എന്നാൽ തനിക്കു നേരെ വരുന്ന കൂരമ്പുകൾ താങ്ങാനാവാത്തതിനാലാണ് എല്ലാം പറയുന്നത്. താനിതുവരെ സമ്പാദിച്ചതെല്ലാം ഓൻഖോലർ തട്ടിയെടുത്തുവെന്നും മേരികോം പറഞ്ഞു.
മത്സരങ്ങളിൽ പങ്കെടുത്തിരുന്ന കാലത്ത് തന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെകുറച്ചു മാത്രമേ പങ്കുണ്ടായിരുന്നുള്ളൂ. എന്നാൽ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുമ്പ് പരിക്കേറ്റപ്പോൾ ജീവിതം ഒരു നുണയാണെന്ന് മനസിലായി. മാസങ്ങളോളം കിടപ്പിലായിരുന്നു. അപ്പോഴാണ് ഭർത്താവിന്റെ തനിനിറം മനസിലാക്കിയത്. അന്നുവരെ കണ്ട ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹം. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മേരികോം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബന്ധം തുടരാനാകില്ലെന്ന് ഇരുകുടുംബങ്ങളെയും അറിയിച്ചശേഷം വിവാഹ മോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾനടക്കുന്നത്.
അപ്പോഴും നിശ്ശബ്ദത പാലിച്ചതിനാൽ അവർ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. തന്റെ കോടിക്കണക്കിന് രൂപയാണ് മുൻ ഭർത്താവ് തട്ടിയെടുത്തത്. അധ്വാനിച്ച് വാങ്ങിയ ഭൂമിയുടെ അവകാശവും നഷ്ടമായി. ഇപ്പോൾ ഫരീദാബാദിലാണ് മേരി കോം താമസിക്കുന്നത്. മേരികോമിന്റെ സ്വത്തുക്കൾ പണയംവെച്ചാണ് അയാൾ വായ്പകൾ എടുത്തത്. സ്വത്തുക്കളെല്ലാം വൈകാതെ അയാളുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. കഷ്ടപ്പെട്ടു സമ്പാദിച്ച പണത്തിൽ ഒരു ചില്ലിക്കാശു പോലും തന്നില്ല. ജോലിയൊന്നുമുണ്ടായിരുന്നില്ല ഭർത്താവിന്.
2022ൽ പരിക്കേറ്റു കിടക്കുമ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ അയാൾ പിൻവലിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. വഞ്ചനകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. അയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ആറു കോടിയോളം ചെലവഴിച്ചു. മദ്യപാനിയുമായിരുന്നു.
പണം സമ്പാദിക്കാനായി ഞാൻ ജീവിതം തന്നെ ത്യജിച്ചു. എന്നാൽ അയാൾ എന്നെ വഞ്ചിച്ചു. അത്തരമൊരു പുരുഷനൊപ്പം എങ്ങനെ ജീവിക്കാൻ കഴിയുമെന്നും മേരി കോം ചോദിച്ചു. കുട്ടികൾ തനിക്കൊപ്പമാണ് അവർക്കായാണ് ഇനിയുള്ള ജീവിതം.
വിവാഹ മോചനം നേടിയ ശേഷമാണ് ബിസിനസ് മാനേജർ ഹിതേഷ് ചൗധരി തന്റെ ജീവിതത്തിലേക്ക് വന്നതെന്നും അവർ വെളിപ്പെടുത്തി. ആളുകൾ തന്നെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, എല്ലാവർക്കും ഒരു ദിവസം സത്യം മനസിലാകും. താൻ ഒരു പോരാളിയാണെന്നും മേരികോം പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.