കൊല്ലം: റെക്കോഡ് പെരുമഴയുമായി സംസ്ഥാന സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം ആതിഥ്യമരുളുന്ന ചാമ്പ്യൻഷിപ്പിൽ ട്രാക്കിലും ഫീൽഡിലുമായി എട്ടു മീറ്റ് റെക്കോഡുകളാണ് ഒന്നാം ദിനത്തിൽ പിറന്നത്. 22 ഫൈനലുകൾ പൂർത്തിയായപ്പോൾ എറണാകുളം പോയന്റ് പട്ടികയിൽ ഒന്നാമത്. 108.5 പോയന്റാണ് എറണാകുളത്തിന്റെ നേട്ടം. 89 പോയന്റുമായി പാലക്കാടാണ് രണ്ടാമത്. കോട്ടയം(59.5 പോയിന്റ്), കൊല്ലം(35), തൃശൂർ (32) ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വനിത വിഭാഗത്തിൽ മൂന്നും പുരുഷ വിഭാഗത്തിൽ നാലും റെക്കോഡുകളാണ് സംസ്ഥാന മീറ്റിൽ പിറന്നത്. പുതു റെക്കോഡ് നേട്ടക്കാരിൽ ഏഷ്യൻ മെഡൽ ജേത്രിയായ ലോങ്ജംപ് താരം ഇ. ആൻസി സോജനുമുണ്ട്. 6.38 മീറ്റർ ചാടിയാണ് ആൻസി സോജൻ പുതിയ റെക്കോഡ് സൃഷ്ടിച്ചത്. 2022ൽ കണ്ണൂരിന്റെ എൽ. ശ്രുതിലക്ഷ്മി കുറിച്ച 6.37 മീറ്ററാണ് മറികടന്നത്. പുരുഷന്മാരുടെ 100 മീറ്ററിൽ പാലക്കാടിന്റെ പി.കെ. ജിഷ്ണുപ്രസാദ് 10.42 സെക്കൻഡ് എന്ന റെക്കോഡ് സമയം കുറിച്ചു. പുരുഷന്മാരുടെ ഹൈജംപിൽ 22 വർഷം പഴക്കമുള്ള റെക്കോഡും വീണു. 2.12 മീറ്റർ ചാടി കൊല്ലത്തിന്റെ ജോമോൻ ജോയ് ആണ് ഹൈജംപ് ബെഡിൽ റെക്കോഡ് ജേതാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.