താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം; ‘വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു’

ന്യൂഡൽഹി: ബോക്‌സിങ്ങിൽ നിന്ന് വിരമിച്ചെന്ന മാധ്യമ വാർത്തകൾ തള്ളി ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം. ബോക്‌സിങ്ങിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും മേരി കോം പറഞ്ഞു. വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ നേരിട്ടെത്തുമെന്നും പ്രസ്താവനയിൽ മേരി കോം വ്യക്തമാക്കി.

ഇന്നലെ ദിബ്രുഗഡിലെ ഒരു സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസിലാണ് ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചതെല്ലാം നേടിയെന്നും ആ സംതൃപ്തിയിലാണ് ബോക്സിങ് അവസാനിപ്പിക്കുന്നതെന്നും മേരി കോം പറഞ്ഞത്. ബോക്സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ താൽപര്യമുണ്ട്. എന്നാൽ, പ്രായപരിധി കഴിഞ്ഞതിനാൽ വിരമിക്കൽ അനിവാര്യമായിരിക്കുന്നുവെന്നും മേരി കോം വ്യക്തമാക്കിയിരുന്നു.

പ്രായപരിധി കടന്ന സാഹചര്യത്തിൽ ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചെന്നാണ് മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം പുരുഷ-വനിത ബോക്സിങ് താരങ്ങൾക്ക് 40 വയസാണ് എലൈറ്റ് മത്സരങ്ങളിലെ പ്രായപരിധി. എന്നാൽ, മേരി കോമിന് നിലവിൽ 41 ആണ് പ്രായം.

ആറു തവണ ലോക ചാമ്പ്യനായ ഏക ഇന്ത്യൻ ബോക്‌സിങ് താരമാണ് മേരി കോം. ഏഷ്യന്‍ ചാമ്പ്യനായത് അഞ്ച് തവണ. 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത ബോക്‌സറാണ്.

മേരികോം 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് ലോകചാമ്പ്യനായത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്. 2008ല്‍ ഇരട്ടക്കുട്ടികൾക്കും 2012ൽ മൂന്നാമത്തെ കുഞ്ഞിനും ജന്മം നൽകിയതോടെ കരിയറിൽ നിന്ന് തൽകാലം മാറിനിന്നു. തുടര്‍ന്ന് മേരി കോം തിരിച്ചെത്തി 2018ൽ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നേടി.

Tags:    
News Summary - "I haven't announced retirement": Mary Kom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.