ദോഹ: നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ് എന്നിവക്ക് പുറമെ ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിനും ഖത്തർ വേദിയാകും.
ഫൈനൽ അടക്കം അവസാനഘട്ട മൂന്ന് മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഡിസംബർ 10,13 തീയതികളിൽ അമേരിക്കൻ ഡെർബിയും ചലഞ്ചർ കപ്പ് മത്സരവും നടക്കും. ഡിസംബർ 17നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി മാറ്റുരക്കുന്ന ഫൈനൽ നടക്കുക. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിന്റെ ആതിഥേയത്വം അറിയിച്ചത്.
തുടർച്ചയായി രണ്ടാം വർഷമാണ് ഇന്റർകോണ്ടിനെന്റൽ മത്സരങ്ങൾക്ക് ഖത്തർ വേദിയൊരുക്കുന്നത്. കഴിഞ്ഞ വർഷം റയൽ മഡ്രിഡ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഉയർത്തിയതും ഖത്തറിന്റെ മണ്ണിലായിരുന്നു.
ഡിസംബർ 10ന് കോൺകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ മെക്സിക്കൻ ക്ലബ് ക്രൂസ് അസുലും കോപ്പ ലിബർട്ടഡോസ് ചാമ്പ്യന്മാരും തമ്മിലുള്ള അമേരിക്കൻ ഡർബിയിലൂടെയാണ് ഖത്തറിലെ മത്സരങ്ങളുടെ തുടക്കം. ഈ മത്സരത്തിലെ വിജയികളാകും 13ന് നടക്കുന്ന ചലഞ്ചർ കപ്പ് പോരാട്ടത്തിൽ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിരമിഡ് എഫ്.സിയെ നേരിടുക.
ചലഞ്ചർ കപ്പ് വിജയിക്കുന്നവർ 17ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. ടൂർണമെന്റ് ഫേവറിറ്റുകളായ പി.എസ്.ജി തന്നെയാണ് കപ്പ് ഉയർത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.