കേരള ക്യാപ്റ്റൻ ജിജോ ജോസഫും (വലത്ത്) ബംഗാൾ ക്യാപ്റ്റൻ മൊണോടോഷ് ചകൽദാറും (ഇടത്ത്) ട്രോഫിയുമായി മുൻ ഇന്ത്യൻ താരം ഗൗർമാംഗി സിങ്ങിനൊപ്പം മലപ്പുറം കോട്ടക്കുന്ന് കവാടത്തിന് മുന്നിൽ  -                                                                                                                                                                 ഫോട്ടോ: മുസ്തഫ അബൂബക്കർ

സന്തോഷപ്പെരുന്നാൾ; കേരളം-ബംഗാൾ ഫൈനൽ ഇന്ന്

മലപ്പുറം: നാടുംവീടും പെരുന്നാൾ ആഘോഷപ്പൊലിവിൽ നിൽക്കുന്ന രാത്രിയിൽ പയ്യനാട് സ്റ്റേഡിയത്തിലേക്ക് ജനസഹസ്രങ്ങളൊഴുകും. 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ തിങ്കളാഴ്ചത്തെ കേരളം -ബംഗാൾ ഫൈനൽ മത്സരം ഉത്സവ കൊട്ടിക്കലാശ പ്രതീതിയിലാണ്. ആര് ജയിക്കുമെന്ന പ്രവചനങ്ങൾ തുല്യശക്തികളുടെ പോരാട്ടത്തിലെ അനിശ്ചിതത്വത്തിന് മുന്നിൽ പാളാമെങ്കിലും ഒരു കാര്യമുറപ്പ്. എല്ലാ ചുണ്ടുകളിലും കേരളം കേരളമെന്ന വികാരമുണ്ടാവും. മറിച്ചാണ് ഫലമെങ്കിൽ പോലും ജയിച്ചത് ഫുട്ബാളാണെന്ന സന്തോഷത്തോടെ കാണികൾ മടങ്ങും.

കേരളത്തിന് കോംപ്രമൈസില്ല

ആക്രമണംതന്നെയാണ് കേരളത്തിന്‍റെ തുറുപ്പുശീട്ട്. കർണാടകക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ഗോൾ വീണതോടെ മുറിവേറ്റ ടീം ഉണർന്നുകളിച്ചതിന്‍റെ ഫലം എതിരാളികൾ അനുഭവിച്ചതാണ്. ഏഴു തവണയാണ് അവരുടെ വലയിൽ പന്തെത്തിയത്. ഇതിൽ അഞ്ചും സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട് ജെസിൻ തോണിക്കരയുടെ വക. അറ്റാക്കിങ് മിഡ്ഫീൽഡർമാരാണ് കേരളത്തിന്‍റെ കരുത്ത്. ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കർ. ക്യാപ്റ്റൻ ജിജോ ജോർജും അർജുൻ ജയരാജുമടങ്ങുന്ന മധ്യനിര ആരെയും വെല്ലും. പക്ഷേ, പ്രതിരോധത്തിലും ഫിനിഷിങ്ങിലും പാളിച്ചകളുണ്ട്. സ്ട്രൈക്കർ വിഘ്നേഷ് ഇനിയും ഗോൾ കണ്ടെത്തിയിട്ടില്ല. അതിലുപരി കാണികളിൽനിന്ന് കിട്ടുന്ന കലവറയില്ലാത്ത പിന്തുണ നൽകുന്ന മാനസിക മുൻതൂക്കത്തിൽ കേരളം കിരീടം എത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷ.

കേരള ടീം

ബംഗാൾ പൂട്ടിയാൽ കളി മാറും

രണ്ടും കൽപിച്ചാണ് ബംഗാൾ ഇറങ്ങുന്നത്. ഗ്രൂപ് റൗണ്ടിൽ കേരളത്തെ അവസാന മിനിറ്റുകൾ വരെ പൂട്ടിയിട്ട ചരിത്രമുണ്ട് വംഗനാട്ടുകാർക്ക്. കളി തീരാൻ നേരത്താണ് രണ്ട് ഗോളടിച്ച് കേരളം ജയിച്ചത്. ഫർദീൻ അലി മൊല്ലയുടെയും ദിലീപ് ഒറോണിന്‍റെയും നേതൃത്വത്തിലെ ആക്രമണവും തന്മയ് ഘോഷ് അടങ്ങുന്ന മധ്യനിരയും കേരളത്തിന് കൈകാര്യം ചെയ്യേണ്ടിവരും. പ്രതിരോധം പക്ഷേ, വെല്ലുവിളിയാണ്.

ബംഗാൾ ടീം


ക്യാപ്റ്റൻ മൊണോടോഷ് ചകൽദാർ ഉൾപ്പെടുന്ന ഡിഫൻഡർമാർക്ക് കേരളത്തിന്‍റെ ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞാൽ മത്സരം കടുക്കും. സ്ട്രൈക്കർ ശുഭം ഭൗമിക്കാണ് ബംഗാളിന്‍റെ മറ്റൊരു ഹീറോ. കേരളം -ബംഗാൾ ഫൈനലുകളെല്ലാം ഷൂട്ടൗട്ടിലേക്ക് നീണ്ട ചരിത്രമാണുള്ളത്. പ്രിയന്ത് കുമാർ സിങ്ങെന്ന ഗോൾ കീപ്പറുടെ മികവ് പരീക്ഷിക്കപ്പെട്ടേക്കാം. നാല് കൊല്ലം മുമ്പ് കൊൽക്കത്തയിൽ നഷ്ടമായ കിരീടവുമായി മടങ്ങാമെന്ന് കോച്ച് രഞ്ജൻ ഭട്ടാചാർജിക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ് താരങ്ങൾ.




കലാശപ്പോരാട്ടത്തിലേക്ക് കണ്ണുംനട്ട് കോച്ചുമാർ

സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ മുത്തമിട്ട പശ്ചിമ ബംഗാൾ ഒരു ഭാഗത്ത്. ആതിഥേയരെന്ന ഖ്യാതിയോടെ കളിമികവിൽ കലാശപ്പോരിലേക്ക് യോഗ്യത നേടിയ കേരളം മറുഭാഗത്ത്. തിങ്കളാഴ്ച രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കിരീടത്തിൽ കുറഞ്ഞ ഒന്നും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇരുകോച്ചുമാരും വ്യക്തമാക്കിയതോടെ പയ്യനാട്ടെ പുൽതകിടിയിൽ ആവേശം നിറയുമെന്നുറപ്പ്.

ജീവൻമരണ പോരാട്ടം

ബിനോ ജോർജ് (കോച്ച്, കേരള ടീം)

തിങ്കളാഴ്ച നടക്കുന്ന മത്സരം ജീവൻമരണ പോരാട്ടമാണ്. സ്റ്റേഡിയത്തിൽ തങ്ങളെ പിന്തുണക്കാനെത്തുന്ന കാണികൾക്ക് കപ്പ് തന്നെ പെരുന്നാൾ സമ്മാനമായി നൽകണമെന്നാണ് ആഗ്രഹം. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം നേടുകയാണ് ലക്ഷ്യമെന്നും കേരള ടീം കോച്ച് ബിനോ ജോർജ് പറഞ്ഞു. ആക്രമണശൈലി തെന്നയായിരിക്കും പിന്തുടരുക. നേരത്തെ ബംഗാളിനെ പരാജയപ്പെടുത്തിയിട്ടുെണ്ടങ്കിലും അതിന്‍റെ ആത്മവിശ്വാസമൊന്നും തങ്ങൾക്കില്ല. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഫൈനലിന് യോഗ്യത നേടിയത്. ഒരു മത്സത്തിലും ടീമിന്‍റെ ശൈലി മാറ്റിയിട്ടില്ല.

ഫൈനലാണെന്ന ബോധ്യം കളിക്കാർക്കുണ്ട്

ജിജോ ജോസഫ് (ക്യാപ്റ്റൻ, കേരള)

കൂടുതൽ അഗ്രസ്സീവായി തന്നെ കളിക്കും. ബംഗാളിനെ പരാജയപ്പെടുത്തിയ ശേഷം അവർ ഓരോ മത്സരത്തിലും കൂടുതൽ ശക്തരായിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിനെ കുറച്ചുകാണുന്നില്ല. എല്ലാ കളിക്കാരിലും ഫൈനൽ കളിക്കുകയാണെന്ന ഉത്തരവാദിത്തബോധമുണ്ട്. നല്ല കളി കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റൻ പറഞ്ഞു.

മികച്ച പ്രകടനം നടത്തുന്നവർ വിജയിക്കട്ടെ

രഞ്ജൻ ഭട്ടാചാര്യ (കോച്ച്, ബംഗാൾ ടീം)

വലിയ മത്സരത്തിനാണ് തിങ്കളാഴ്ച പയ്യനാട് സാക്ഷ്യം വഹിക്കുന്നത്. 20 കളിക്കാരും ഫിറ്റാണ്. ആരെയും പരിക്ക് അലട്ടുന്നില്ല. കേരള ഫുട്ബാളിന്‍റെ ശൈലി ഇഷ്ടമാണ്. ഇരുടീമുകളുടെയും ശൈലി സമാനമാണ്. ബിനോ ജോർജ് മികച്ച കോച്ചും സുഹൃത്തുമാണ്. പക്ഷേ ഫൈനൽ നടക്കുമ്പോൾ ഞങ്ങൾ ശത്രുക്കൾ ആണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കാണികൾ അദ്ഭുതമാണെന്നും കോച്ച് വ്യക്തമാക്കി.

ബംഗാളിലേക്ക് കിരീടം കൊണ്ടുപാകും

മൊണോടോഷ് ചകൽദാർ (ക്യാപ്റ്റൻ, ബംഗാൾ)

വലിയ കാണികൾക്ക് മുന്നിൽ കളിക്കുന്നത് കേരളത്തിന് സമ്മർദമാകും. ഫൈനൽ ജയിച്ച് കപ്പുമായി ബംഗാളിലേക്ക് പോകാനാണ് ലക്ഷ്യമെന്ന് ക്യാപ്റ്റൻ പറഞ്ഞു.

വീണ്ടും രക്ഷകനാവുമോ മിഥുൻ

1989ൽ ഗുവാഹതിയിലും 1994ൽ കട്ടക്കിലും നടന്ന കേരളം -ബംഗാൾ ഫൈനൽ മത്സരങ്ങൾ ഷൂട്ടൗട്ടിലേക്ക് നീണ്ടിരുന്നു. രണ്ടിലും ബംഗാളാണ് ജയിച്ചത്. 2018ൽ കൊൽക്കത്തയിൽ പക്ഷേ കഥ മാറി. 19-ാം മിനിറ്റിൽ എം.എസ്. ജിതിനിലൂടെ ലീഡ്. 68-ാം മിനിറ്റിൽ സമനില. കളി എക്സ്‌ട്രാ ടൈമിലേക്ക് നീങ്ങി. 117-ാം മിനിറ്റിൽ വിബിൻ തോമസിലൂടെ കേരളം വീണ്ടും. പക്ഷേ, അവസാന നിമിഷം ബംഗാളിന്‍റെ മറ്റൊരു സമനില ഗോൾ. ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഗോൾ കീപ്പർ മിഥുനിലായി. ആദ്യത്തെ രണ്ട് കിക്കും തടുത്തു. മത്സരം നമ്മൾ 4 -2ന് കേരളം ജയിച്ചപ്പോൾ ഹീറോയായി മിഥുൻ വാഴ്ത്തപ്പെട്ടു. നാല് കൊല്ലത്തിനു ശേഷം മറ്റൊരു ഫൈനൽ. കേരളത്തിന്‍റെ ഒന്നാം ഗോൾ കീപ്പറായി മിഥുൻതന്നെ. ബാക്കി കളത്തിൽ.

കേരളം-ബംഗാൾ ഇതുവരെ

ആകെ മത്സരങ്ങൾ 31
ബംഗാൾ 15
കേരളം 8
സമനില 8
ബംഗാൾ ഗോളുകൾ 39
കേരളം ഗോളുകൾ 24
വലിയ വിജയം: 1963 ബംഗളൂരു
സന്തോഷ് ട്രോഫിയിൽ
ബംഗാൾ 5, കേരളം 0

ഫൈനലിൽ കേരളത്തിന്‍റെ ആറാട്ട്

വർഷം, വേദി, എതിർ ടീം, ഫലം

1973 -74 - കൊച്ചി - റെയിൽവേസ് - 3 -2 (കിരീടം)

1987 -88 - കൊല്ലം - പഞ്ചാബ് - 0 -0 (4 -5) (റണ്ണറപ്)

1988 -89 - ഗുവാഹതി - ബംഗാൾ  - 1 -1 (3 -4) (റണ്ണറപ്)

1989 -90 - മഡ്ഗാവ് - ഗോവ - 0-2 (റണ്ണറപ്)

1990 -91 - പാലക്കാട് - മഹാരാഷ്ട്ര - 0-1 (റണ്ണറപ്)

1991 -92 - കോയമ്പത്തൂർ - ഗോവ 3-0 (കിരീടം)

1992 -93 - കൊച്ചി - മഹാരാഷ്ട്ര - 2-0 (കിരീടം)

1993 -94 - കട്ടക്ക് - ബംഗാൾ - 2-2 (3-5) (റണ്ണറപ്)

1999 -2000 - തൃശൂർ - മഹാരാഷ്ട്ര - 0-1 (റണ്ണറപ്)

2001 -02 - മുംബൈ - ഗോവ - 3-2 (കിരീടം)

2002 -03 - ഇംഫാൽ - മണിപ്പൂർ - 1-2 (റണ്ണറപ്)

2004 -05  -ഡൽഹി - പഞ്ചാബ് - 3-2 (കിരീടം)

2012 -13 - കൊച്ചി - സർവിസസ് - 3-4 (റണ്ണറപ്)

2017 -18 - കൊൽക്കത്ത - ബംഗാൾ - 2-2 (4-2) (കിരീടം)

Tags:    
News Summary - santosh trophy Kerala-Bengal final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT