ജയ്പുർ: ഐ ലീഗ് 2022-23 സീസണിലെ കിരീടം റൗണ്ട് ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കി. അവസാന റൗണ്ട് മത്സരം ബാക്കിയുള്ള ഇവർക്ക് 21 കളികളിൽ 49 പോയന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാന് രണ്ടു മത്സരം കൂടിയുണ്ടെങ്കിലും 41 പോയന്റേയുള്ളൂ. കഴിഞ്ഞ രണ്ടു സീസണുകളിൽ ജേതാക്കളായിരുന്ന ഗോകുലം കേരള എഫ്.സി മൂന്നാം സ്ഥാനമെങ്കിലും കിട്ടാൻ പൊരുതുന്ന കാഴ്ചയാണ്.
ശനിയാഴ്ച രാജസ്ഥാൻ യുനൈറ്റഡിനെ അവരുടെ മണ്ണിൽ എതിരില്ലാത്ത നാലു ഗോളിന് തോൽപിച്ചതോടെയാണ് റൗണ്ട് ഗ്ലാസിന്റെ കിരീടധാരണം. മിനർവ പഞ്ചാബ് എഫ്.സി എന്ന പേരിൽ ഇവർ ഐ ലീഗിൽ കളിച്ചപ്പോൾ 2017-18ൽ ചാമ്പ്യന്മാരായിരുന്നു. 2019-20ലാണ് പുതിയ മാനേജ്മെന്റിനു കീഴിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്ന് പേരുമാറ്റി ഇറങ്ങിയത്. തുടർന്ന് മൂന്നു സീസണുകളിൽ യഥാക്രമം മൂന്നും രണ്ടും അഞ്ചും സ്ഥാനമായിരുന്നു.
ഇത്തവണ 21ൽ 15 മത്സരങ്ങളും ജയിക്കാൻ റൗണ്ട് ഗ്ലാസിനായി. നാലെണ്ണം സമനിലയിലായപ്പോൾ തോറ്റത് രണ്ടു കളികളിൽ മാത്രം. ഇടക്ക് ശ്രീനിധിയുമായി പോയന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് കപ്പിനരികിലേക്ക് നീങ്ങിയത്. 12 ടീമുകൾ കളിക്കുന്ന നടപ്പു സീസണിൽ പോയന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള രണ്ടെണ്ണം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. 20 മത്സരങ്ങളിൽ 13 പോയന്റ് മാത്രമുള്ള സുദേവ ഡൽഹി ഇതിനകം തരംതാഴ്ത്തപ്പെട്ടു. 16 പോയന്റുള്ള കെൻക്റേ എഫ്.സിയും ഏറക്കുറെ രണ്ടാം ഡിവിഷൻ ഉറപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഐ ലീഗ് ജേതാക്കളായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ ടീമായി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തയാറാക്കിയ റോഡ്മാപ്പ് പ്രകാരമാണ് പ്രവേശനം. ഐ.എസ്.എല്ലിനു പുറമെ കേരളത്തിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിലും റൗണ്ട് ഗ്ലാസ് പങ്കെടുക്കും. കൂടാതെ, 2024-25ലെ എ.എഫ്.സി കപ്പിൽ കളിക്കാൻ റൗണ്ട് ഗ്ലാസിന് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.