സൂറിച്ച്: 2026 ഫിഫ ലോകകപ്പിലെ കിരീടധാരണത്തിന് പിന്നാലെ ഫിഫ പുരുഷ ഫുട്ബാൾ റാങ്കിംഗിലും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്പെയിൻ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0 ന് പരാജയപ്പെടുത്തി കിരീടം ചൂടിയതിന് പിന്നാലെയാണ് റാങ്കിംഗിലും അർജന്റീനയെ പിന്തള്ളി സ്പെയിൻ തലപ്പത്തെത്തിയത്. വനിത ഫുട്ബാൾ റാങ്കിംഗിലും നിലവിൽ ലോക ചാമ്പ്യന്മാരായ സ്പെയിൻ തന്നെയാണ് ഒന്നാമത്.
ഫൈനലിലെ തോൽവിയോടെ ലയണൽ മെസ്സി നയിക്കുന്ന അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ഫ്രാൻസും ഇംഗ്ലണ്ടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നിലനിർത്തി. ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിന് റാങ്കിംഗിൽ മുന്നേറാനായില്ല. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ബ്രസീൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തിയപ്പോൾ, മൊറോക്കോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കായ ആറാം സ്ഥാനത്തെത്തി വലിയ കുതിപ്പാണ് നടത്തിയത്.
സ്പെയിനിനോട് പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഏഴാമതായി. ബെൽജിയം എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ, നെതർലൻഡ്സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ-ക്വാർട്ടർ വരെ എത്തിയ മെക്സിക്കോ നാല് സ്ഥാനങ്ങൾ ഉയർന്ന് ആദ്യ പത്തിൽ ഇടംപിടിച്ചു.
അതേസമയം, ലോകകപ്പിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ക്വാർട്ടർ ഫൈനലിൽ എത്തിയ നോർവേ 12 സ്ഥാനം ഒറ്റയടിക്ക് ഉയർന്ന് 19-ാം സ്ഥാനത്തെത്തി. ഇത്തവണത്തെ റാങ്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയതും നോർവേയാണ്. എന്നാൽ, നിരാശാജനകമായ ലോകകപ്പ് ക്യാമ്പയിന് ശേഷം ജർമനി ആദ്യ പത്തിൽ നിന്ന് പുറത്തായി 12-ാം സ്ഥാനത്തേക്ക് വീണു. 2025 സെപ്റ്റംബറിന് ശേഷമുള്ള ജർമനിയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. ക്രൊയേഷ്യ 13-ാം സ്ഥാനത്തും, തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാത്ത ഇറ്റലി 15-ാം സ്ഥാനത്തുമാണ്.
റാങ്കിംഗിൽ താഴേക്കിടയിൽ, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടുണീഷ്യ 12 സ്ഥാനം താഴേക്ക് ഇറങ്ങി 57-ാം സ്ഥാനത്തെത്തിയപ്പോൾ, നോക്കൗട്ട് ഘട്ടത്തിൽ കടന്ന പരാഗ്വേ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. ആഫ്രിക്കൻ കരുത്തരായ ഈജിപ്ത് അഞ്ച് സ്ഥാനം ഉയർന്ന് 24-ാം സ്ഥാനത്തും, ഘാന എട്ട് സ്ഥാനം ഉയർന്ന് 65-ാം സ്ഥാനത്തുമെത്തി. റൗണ്ട് ഓഫ് 32-ൽ എത്തിയ കേപ് വേർഡെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 64-ാം സ്ഥാനത്തുണ്ട്. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നടന്ന ലോകകപ്പിലെ 104 മത്സരങ്ങൾ ഉൾപ്പെടെ ഈ കാലയളവിൽ നടന്ന 105 മത്സരങ്ങളുടെ ഫലമാണ് പുതിയ റാങ്കിംഗിനെ സ്വാധീനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.