മുൻ ഘാന ഇന്‍റർനാഷനൽ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേൽ ദ്വാമേന ഫുട്ബാൾ മത്സരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ ദാരുണ മരണം.
അൽബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ റഫേൽ എഫ്.കെ പാർട്ടിസാനി ടിറാനക്കെതിരായ മത്സരത്തിന്‍റെ 23ാം മിനിറ്റിലാണ് മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017-2018 വർഷം ഘാന ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളിൽനിന്നായി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇംപ്ലാന്‍റബ്ൾ കാർഡിയോവർട്ടറിന്‍റെ സഹായത്തോടെയാണ് താരം കളിച്ചിരുന്നത്. പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്‍റെ ഹൃദയത്തിൽ തകരാർ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല.
പിന്നാലെ ഓസ്ട്രിയയിൽ ലുസ്തെനൊക്കുവേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടും കളിച്ചു. ഇവിടെ നിന്നാണ് സ്പെയിനിലെ ലെവാന്‍റയിലേക്ക് കൂടുമാറുന്നത്. എന്നാൽ, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അൽബേനിയൻ ലീഗിലേക്ക് ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.