ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ തോൽവിയിൽനിന്ന് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി. എവർട്ടനെതിരായ മത്സരം 3-3 സമനിലയിലായി. ഇതോടെ കിരീടപ്പോരാട്ടത്തിൽ ആഴ്സനലിന് മുൻതൂക്കം ലഭിച്ചു. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സിനേക്കാൾ (76) അഞ്ച് പോയന്റ് പിന്നിലാണ് സിറ്റി (71). നാല് മത്സരങ്ങൾ കൂടി പെപ് ഗ്വാർഡിയോള സംഘത്തിന് ബാക്കിയുണ്ട്. ആഴ്സനലിന് നാലും.
ഒരു കളി അധികമുള്ളത് സിറ്റിക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഈ സമനിലയോടെ സാധ്യതകൾ പീരങ്കിപ്പടക്ക് അനുകൂലമായി മാറി.എവർട്ടന്റെ മൈതാനത്ത് നടന്ന കളിയുടെ ഒരുഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിലായിരുന്നു സന്ദർശകർ. രണ്ടെണ്ണം കൂടി തിരിച്ചടിച്ചാണ് വിലപ്പെട്ട ഒരു പോയന്റ് പിടിച്ചത്. 43ാം മിനിറ്റിൽ ജെറമി ഡോക്കുവിലൂടെ മുന്നിലെത്തിയിരുന്നു സിറ്റി. എന്നാൽ, 68ൽ തിയേണോ ബാരി സമനില ഗോൾ നേടി. 73ാം മിനിറ്റിൽ ജേക്ക് ഒബ്രിയാനും ആതിഥേയർക്കായി സ്കോർ ചെയ്തു. 81ൽ ബാരിയുടെ രണ്ടാം ഗോളുമെത്തിയതോടെ സിറ്റിക്ക് അപകടം മണത്തു. ഉണർന്നു കളിച്ച ഇവർ രണ്ട് മിനിറ്റിനകം ഒരെണ്ണം മടക്കി. എർലിങ് ഹാൻഡിന്റെ സീസണിലെ തന്റെ 25ാം ഗോൾ കൂടിയായി അത്.
ജയപ്രതീക്ഷയിൽ എവർട്ടൻ തുടരവെ ഇൻജുറി ടൈമിൽ ഡോക്കു രക്ഷകനായി (3-3). മേയ് ഒമ്പതിന് ബ്രെന്റ്ഫോർഡ്, 13ന് ക്രിസ്റ്റൽ പാലസ്, 19ന് ബോൺമൗത്ത്, 24ന് ആസ്റ്റൻ വില്ല ടീമുകളെയാണ് സിറ്റിക്ക് നേരിടാനുള്ളത്. 10ന് വെസ്റ്റ് ഹാമും 18ന് ബേൺലിയും 24ന് പാലസും ആഴ്സനലിന് എതിരാളികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.