മാഞ്ചസ്റ്റർ : തീപാറുന്ന പോരാട്ടത്തിനൊടുവിൽ ചിരവൈരികളായ ലിവർപൂളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി. സീസണിലെ തന്റെ ആദ്യ ഗോളിലൂടെ കോബി മൈനു യുണൈറ്റഡിന്റെ രക്ഷകനായപ്പോൾ, പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടുള്ള മൈക്കൽ കാരിക്കിന്റെ സംഘത്തിന്റെ കുതിപ്പിന് കരുത്തേറി. സർ അലക്സ് ഫെർഗൂസനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന ആശങ്കയ്ക്കിടെയായിരുന്നു ഓൾഡ് ട്രാഫോർഡിൽ മത്സരം നടന്നത്. എന്നാൽ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന വാർത്തകൾ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസമായി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മത്ത്യൂസ് കുഞ്ഞയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 14-ാം മിനിറ്റിൽ ബെഞ്ചമിൻ സെസ്‌കോ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ പ്രതിരോധത്തിന്റെ പിഴവുകൾ മുതലെടുത്ത് ഡൊമിനിക് സോബോസ്‌ലായ്, കോഡി ഗാക്പോ എന്നിവരിലൂടെ ലിവർപൂൾ ഒപ്പമെത്തി.
വിജയം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോബി മൈനു യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. നേരത്തെ പരിശീലകൻ റൂബൻ അമോറിം അവഗണിച്ചിരുന്ന മൈനു, പുതിയ കരാർ ഒപ്പിട്ടതിന് പിന്നാലെ നേടിയ ഈ ഗോൾ കാരിക്കിന്റെ കീഴിലുള്ള ടീമിന് നിർണ്ണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.