ദോഹ: ലോകകപ്പിനു പിന്നാലെ, അടുത്ത വർഷം നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ ഖത്തർ കളിക്കും. വടക്ക്-മധ്യ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ പോരാട്ടമായ ഗോൾഡ് കപ്പിൽ ഖത്തറിന് രണ്ടാം തവണയാണ് അതിഥിരാജ്യമായി ക്ഷണം ലഭിക്കുന്നത്. ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി 2021 ഗോൾഡ് കപ്പ് ചാമ്പ്യൻഷിപ്പിലും ഖത്തർ കളിച്ചിരുന്നു. 17ാമത് കോൺകകാഫ് ഗോൾഡ് കപ്പ് പോരാട്ടത്തിന് 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ അമേരിക്കയാണ് വേദിയാവുന്നത്. 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഖത്തറിനു പുറമെ, പാനമ, ജമൈക്ക, എൽസാൽവഡോർ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. കോൺകകാഫ് നേഷൻസ് ലീഗ്, യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ ശേഷിച്ച ടീമുകൾകൂടി യോഗ്യത നേടും.
കഴിഞ്ഞ വർഷം ജൂലൈ-ആഗസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്തർ സെമിഫൈനലിൽ അമേരിക്കയോട് തോറ്റ് പുറത്താവുകയായിരുന്നു. നാലു ഗോൾ നേടിയ ഖത്തറിന്റെ അൽ മുഈസ് അലിയായിരുന്നു ടൂർണമെന്റ് ടോപ് സ്കോറർ.
കോൺകാഫിനു പിന്നാലെ, അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആതിഥേയർ കൂടിയാണ് ഖത്തർ.
നിലവിൽ തങ്ങളുടെ ആദ്യ ലോകകപ്പ് പോരാട്ടത്തിനൊരുങ്ങുന്ന അന്നാബി സ്പെയിനിൽ പരിശീലനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.