ലയണൽ മെസ്സി

മെസ്സിയുടെ പിൻഗാമി റെഡി! അർജന്റീനയുടെ ഇതിഹാസ 'പത്താം നമ്പർ' ഇനി ഈ 21-കാരന്!

ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ അർജന്റീന ദേശീയ ടീമിന്റെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്സി ആര് ധരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമം. ഇരുപത്തൊന്നുകാരനായ യുവ പ്ലേമേക്കർ നിക്കോ പാസിനെയാണ് മെസ്സിയുടെ പിൻഗാമിയായി മുഖ്യ പരിശീലകൻ ലയണൽ സ്കലോണി തെരഞ്ഞെടുത്തതെന്ന് റിപ്പോർട്ട്.

ഡീഗോ മറഡോണയും ലയണൽ മെസ്സിയും ധരിച്ച് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച പത്താം നമ്പർ ജേഴ്സി മറ്റാർക്കും നൽകാതെ പിൻവലിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ മുൻപ് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഫിഫയുടെ ടൂർണമെന്റ് ചട്ടങ്ങൾ (1 മുതൽ 26 വരെയുള്ള നമ്പറുകൾ നിർബന്ധമായും നൽകണം) കാരണം അത് സാധ്യമല്ല. തുടർന്ന് എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ തുടങ്ങിയ പ്രമുഖ സീനിയർ താരങ്ങൾ സാധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും, ഭാവി മുന്നിൽക്കണ്ട് യുവതാരം നിക്കോ പാസിന് തന്നെ ജേഴ്സി കൈമാറാൻ സ്കലോണി ആഭ്യന്തരമായി തീരുമാനിക്കുകയായിരുന്നു.

2026 ലോകകപ്പിന് ശേഷം മെസ്സിയും ഡിഫെൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതോടെയാണ് പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സ്കലോണി തയ്യാറെടുക്കുന്നത്. അർജന്റീനയ്ക്കായി ഇതുവരെ കളിച്ച 11 മത്സരങ്ങളിലും 18-ാം നമ്പർ ജേഴ്സിയാണ് പാസ് അണിഞ്ഞിരുന്നത്. ഇറ്റാലിയൻ ക്ലബ്ബായ കോമോയിൽ സെസ്‌ക് ഫാബ്രിഗസിന് കീഴിൽ പത്താം നമ്പർ ജേഴ്സിയിൽ 13 ഗോളുകളും 7 അസിസ്റ്റുകളും നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്ത അത്യുഗ്രൻ ഫോമിലാണ് താരം.

എന്നാൽ, ഈ ജേഴ്സി കൈമാറ്റം ഔദ്യോഗികമായി നടപ്പിലാകാൻ ഒരു പ്രധാന നിബന്ധന നിലനിൽക്കുന്നുണ്ട്. 2030 ലോകകപ്പ് വരെയുള്ള കരാർ പുതുക്കലിൽ പരിശീലകൻ ലയണൽ സ്കലോണി ഒപ്പുവെക്കുകയാണെങ്കിൽ മാത്രമേ നിക്കോ പാസിലേക്ക് ഔദ്യോഗികമായി പത്താം നമ്പർ ജേഴ്സി എത്തുകയുള്ളൂ. അടുത്ത മാസങ്ങളിൽ തന്നെ സ്കലോണിയുടെ കരാർ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Lionel Messi's Successor Found: Lionel Scaloni Identifies Next No. 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.