ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇൻഫാന്റിനോ മത്സരിക്കും
ലണ്ടൻ: ലോകകപ്പിന്റെ ഓഹരികൾ വിൽക്കാനുള്ള വിവാദ പദ്ധതി പരാജയപ്പെടുകയും കടുത്ത എതിർപ്പുകൾ ഉയരുകയും ചെയ്തിട്ടും അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള തീരുമാനത്തിലുറച്ച് ജിയാനി ഇൻഫാന്റിനോ. രാജിവെക്കണമെന്ന ആവശ്യങ്ങളടക്കം ഉയർന്നിരിക്കെ, 2027 മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലാം തവണയും ഇൻഫാന്റിനോ ഗോദയിലുണ്ടാവുമെന്ന് ഫിഫ ഔദ്യോഗികമായി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോ മത്സരിക്കുമെന്ന് ഏപ്രിലിൽ തന്നെ പ്രഖ്യാപിച്ചതാണെന്നും അതിൽ ഇപ്പോഴും മാറ്റമൊന്നുമില്ലെന്നും ഫിഫ വക്താവ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട്, വെയ്ൽസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളുടെ ഫുട്ബാൾ അസോസിയേഷനുകൾ ഇൻഫാന്റിനോക്കുള്ള പിന്തുണ ഇതിനകം പിൻവലിച്ചിട്ടുണ്ട്. എങ്കിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ ഫുട്ബാൾ സംഘടനകളുടെ പിന്തുണ ഇപ്പോഴും അദ്ദേഹത്തിനുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമുള്ള മറ്റ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.