പ്രായം വെറും 19 വയസ്സ്; ബാഴ്‌സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ലമീൻ യമാൽ
ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഫയനൂർഡിനെ 5-1ന് തകർത്ത് ബാഴ്‌സലോണ സീസണിന് ഉജ്ജ്വല തുടക്കം കുറിച്ചതിന് പിന്നാലെ പുതിയ ചരിത്രം കുറിച്ച് സ്പാനിഷ് യുവതാരം ലമീൻ യമാൽ. ബാഴ്‌സലോണയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോർഡാണ് 19കാരനായ യമാൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ 71-ാം മിനിറ്റിൽ നായകൻ റഫീഞ്ഞ പിൻവലിക്കപ്പെട്ടതോടെയാണ് യമാലിന്റെ കൈകളിൽ ക്യാപ്റ്റൻ ആംബാൻഡ് എത്തിയത്.
19 വയസ്സും 58 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ അപൂർവ നേട്ടം യമാൽ കൈവരിച്ചത്. 2010ൽ കോപ്പ ഡെൽ റേ മത്സരത്തിൽ 20-ാം വയസ്സിൽ ടീമിനെ നയിച്ച ബോജൻ ക്രകിച്ചിന്റെ പേരിലായിരുന്ന റെക്കോർഡാണ് ഈ സ്പാനിഷ് കൗമാരതാരം തിരുത്തിക്കുറിച്ചത്.
സ്പാനിഷ് ചാമ്പ്യന്മാർ പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ റഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി. രണ്ടു പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ മികച്ച ഫിനിഷ്. ആദ്യ പകുതിയുടെ പകുതിയോടെ കരീം അഡെയെമിയിലൂടെ ബാഴ്‌സ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ബാഴ്‌സയ്ക്കായി പെഡ്രിയുടെ പാസിൽ നിന്ന് റഫീഞ്ഞ തന്റെ വ്യക്തിഗത രണ്ടാം ഗോൾ നേടി. തുടർന്ന് ക്യാപ്റ്റൻ കുപ്പായമണിഞ്ഞ യമാൽ 20 വാര അകലെ നിന്നുള്ള മനോഹരമായ ഫ്രീക്കിക്കിലൂടെ പന്ത് വലയിലെത്തിച്ച് ടീമിന്റെ ലീഡ് വീണ്ടും ഉയർത്തി. ഫെയ്നൂർദിനായി സെം സ്റ്റെയ്ൻ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ ജീസസ് യമാലിന്റെ അസിസ്റ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ബാഴ്‌സയുടെ അഞ്ചാം ഗോളും വലയിലാക്കി.
ജയത്തോടെ ബാഴ്‌സലോണ ഹാൻസി ഫ്ലിക്കിന് കീഴിൽ തങ്ങളുടെ ഗംഭീര ഫോം തുടരുമ്പോൾ, യൂറോപ്യൻ മത്സരങ്ങളിലെ ഫെയ്നൂർദിന്റെ ജയമില്ലാത്ത എവേ പോരാട്ടങ്ങളുടെ എണ്ണം 12 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.