ഡബിളടിച്ച് ഹാലൻഡ്; ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി
പോർട്ടോ : നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എൻസോ മരെസ്കയുടെ സംഘം പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച കോവന്റ്രിക്കെതിരായ മത്സരത്തിൽ സിറ്റിയുടെ വിജയഗോൾ നേടിയ ഹാലൻഡ് തന്നെയാണ് പോർട്ടോയ്ക്കെതിരെയും ജയത്തിന്റെ ശില്പിയായത്. മനോഹരമായ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ച ഹാലൻഡ്, പിന്നീട് രണ്ടാം ഗോളും നേടി സിറ്റിയുടെ ജയം ഉറപ്പിച്ചു. ഈ ഇരട്ട ഗോളോടെ മാഞ്ചസ്റ്റർ സിറ്റിക്കായി ചാമ്പ്യൻസ് ലീഗിലെ വെറും 40 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ ഹാലൻഡ് തികച്ചു.
2021–ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് തോറ്റ ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോ സ്റ്റേഡിയത്തിൽ ഇത്തവണ ജയത്തോടെ മടങ്ങാൻ സിറ്റിക്കായി. കഴിഞ്ഞ മൂന്ന് സീസണുകളിലും റയൽ മഡ്രിഡിനോട് തോറ്റ് പുറത്തായ സിറ്റി, 2023–ലെ ട്രെബിൾ നേട്ടത്തിന് ശേഷം വീണ്ടും യൂറോപ്യൻ കിരീടത്തിൽ മുത്തമിടാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്ന് ജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ സിറ്റി മത്സരത്തിലുടനീളം ആധിപത്യം പുലർത്തി. ആദ്യമായി ആദ്യ ഇലവനിൽ അവസരം ലഭിച്ച കൗമാര താരം അയ്യൂബ് ബുവാദി മധ്യനിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ പോർട്ടോ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ മിന്നൽ സേവുകളാണ് സിറ്റിയുടെ ലീഡ് ഉയരുന്നതിൽ നിന്ന് തടഞ്ഞത്. ഹാലൻഡിന്റെ രണ്ടും ആന്റണി സെമെന്യോ, ഫിൽ ഫോഡൻ എന്നിവരുടെ ഓരോ ഷോട്ടുകളും കോസ്റ്റ മികച്ച റീഫ്ലെക്സുകളിലൂടെ തട്ടിയകറ്റി.
ഫ്രാൻസെസ്കോ ഫരിയോളി പരിശീലകനായ പോർട്ടോ, ഈ സീസണിലെ ആദ്യ അഞ്ച് ലീഗ് മത്സരങ്ങളും ജയിച്ചാണ് ചാമ്പ്യൻസ് ലീഗിനിറങ്ങിയതെങ്കിലും സിറ്റിക്കെതിരെ താളം കണ്ടെത്താനായില്ല. ആദ്യ 45 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാൻ അവർക്കായില്ല.
ആലൻ വറേലയുടെയും വില്യം ഗോമസിന്റെയും ശ്രമങ്ങൾ ലക്ഷ്യം കാണാതെ പുറത്തുപോയതോടെ, സിറ്റി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണൊരുമയെ കാര്യമായി പരീക്ഷിക്കാൻ പോലും പോർട്ടോയ്ക്കായില്ല. ഈ തോൽവിയോടെ യൂറോപ്യൻ മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമുകൾക്കെതിരെയുള്ള 2004–ലെ ചാമ്പ്യന്മാരായ പോർട്ടോയുടെ മോശം റെക്കോർഡ് തുടർന്നു. അവസാന 17 കളികളിൽ വെറും 2 ജയം മാത്രമാണ് പോർട്ടോക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.