വനിത ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ വീഴ്ത്തി ഫ്രാൻസ്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഫ്രാൻസിന്‍റെ ജയം. ജയത്തോടെ ഫ്രഞ്ച് വനിതകൾ അവസാന പതിനാറിലേക്കുള്ള സാധ്യത സജീവമാക്കി.
മത്സരത്തിൽ 17ാം മിനിറ്റിൽ യൂജെനി ലെ സോമറിലൂടെ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. ഫ്രഞ്ച് കുപ്പായത്തിൽ താരത്തിന്‍റെ 90ാംമത്തെ ഗോളാണിത്. ലോകകപ്പിൽ ആറാമത്തെയും. പിന്നാലെ ബ്രസീൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയിൽ അതിനുള്ള ഫലവുമുണ്ടായി. 58ാം മിനിറ്റിൽ ദേബിൻഹയുടെ ഗോളിലൂടെ കാനറികൾ ഒപ്പമെത്തി.
വിജയഗോളിനായി ഇരുടീമും കിണഞ്ഞുശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. കളി അവസാനിക്കാൻ ഏഴു മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വെൻഡി റെനാർഡിലൂടെ ഫ്രാൻസ് വിജയഗോൾ കണ്ടെത്തി. നിലവിൽ രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റുമായി ഗ്രൂപ്പിൽ ഫ്രാൻസാണ് മുന്നിലുള്ളത്. രണ്ടു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമുള്ള ബ്രസീൽ മൂന്നു പോയന്‍റുമായി രണ്ടാമതാണ്.
അതേസമയം, ഇറ്റലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് സ്വീഡൻ നോക്കൗട്ടിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.