ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിച്ചാണ് ഫിഫ വിലക്ക് നീക്കിയത്. എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ആഗസ്റ്റ് 15നാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ ആരോപിച്ച് ഇന്ത്യയെ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിയത്. ഇതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയാവകാശവും രാജ്യാന്തര മത്സരപങ്കാളിത്തവും നഷ്ടമായിരുന്നു.വിലക്ക് നീക്കാനുള്ള നടപടിയെന്നോണം തിങ്കളാഴ്ച സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേയ് 18ന് കോടതിതന്നെ നിയോഗിച്ച കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് നടപടികൾ പരിഷ്കരിക്കുകയും ചെയ്തു.
അതേസമയം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പിന് പുതിയ വിജ്ഞാപനം വരണാധികാരി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സെപ്റ്റംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 25 മുതൽ പത്രിക സമർപ്പണം നടക്കും. 28ന് സൂക്ഷ്മപരിശോധനയും നടക്കും.
സെപ്റ്റംബർ രണ്ടിനോ മൂന്നിനോ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമെന്നും വരണാധികാരി ഉമേഷ് സിൻഹ അറിയിച്ചു. ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. നേരത്തേ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുരീതി ഫിഫക്ക് സ്വീകാര്യമായിരുന്നില്ല. ഇതുകൂടി എ.ഐ.എഫ്.എഫിനെ സസ്പെൻഡ് ചെയ്യുന്നതിലേക്ക് നയിച്ചിരുന്നു. വിലക്ക് നീക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി എ.ഐ.എഫ്.എഫ് ഭരണം സെക്രട്ടറി ജനറലിനെ ഏൽപിക്കുകയും കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.