ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്‍റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പിൽ സിറ്റിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇരു ടീമുകളും മികച്ച റെക്കോർഡുകളോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ ക്യാമ്പിങ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ പെപ് ഗാർഡിയോളയുടെ ടീം ആധിപത്യം സ്ഥാപിച്ച് ജയം സ്വന്തമാക്കി.
ഒമ്പതാം മിനിറ്റില്‍ ജെറമി ഡോകുവിലൂടെ ഗോളടിച്ച് സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍റെ പിഴവ് മുതലെടുത്ത ട്യൂൺ കൂപ്‌മൈനേഴ്‌സ് തിരിച്ചടിച്ച് മത്സരം 1-1ന് സമനിലയിലാക്കി. 26-ാം മിനിറ്റിൽ പിയറി കലുലു സെൽഫ് ഗോൾ നേടിയതോടെ സിറ്റി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ പകരക്കാരനായ എർലിംഗ് ഹാലാൻഡ് ക്ലബിന്‍റെ മൂന്നാം ഗോൾ സ്വന്തമാക്കി.
തുടർന്ന് കളത്തിലിറങ്ങിയ ഫിൽ ഫോഡൻ മൂന്ന് മിനിറ്റിനുള്ളിൽ വലകുലുക്കുകയും തുടർന്ന് സാവിഞ്ഞോയുടെ ലോങ് റേഞ്ച് സ്ട്രൈക്കും പിറന്നതോടെ സിറ്റി വിജയം ഉറപ്പിച്ചു. മത്സരത്തിനിടെ എർലിങ് ഹാലൻഡ് തന്‍റെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 52-ാം മിനിറ്റിലെ താരം അടിച്ച ഗോൾ ക്ലബ്ബ്, അന്താരാഷ്ട്ര മത്സരങ്ങളിലെ 300-ാമത്തെ ഗോളായി മാറി. 84ാം മിനിറ്റില്‍ ഡുസാൻ വ്ലഹോവിച്ചാണ് യുവന്‍റസിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.