ഗസ്സ: ‘ഫലസ്തീൻ ഫുട്ബാളിന്റെ പെലെ’ എന്നറിയപ്പെട്ട സുലൈമാൻ അൽ ഉബൈദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫലസ്തീൻ ദേശീയ ടീമിനുവേണ്ടിയും ഗസ്സ, വെസ്റ്റ് ബാങ്ക് ടീമുകൾക്കും കളിച്ച് മൈതാനത്ത് ഫലസ്തീൻ പോരാട്ടവീര്യങ്ങളുടെ പ്രതീകമായ 41കാരൻ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി മക്കൾക്കൊപ്പം വരി നിൽക്കുമ്പോഴാണ് ഇസ്രായേൽ സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്. ആഗസ്റ്റ് ആറിന് ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഈ മുൻ ഫുട്ബാളർക്കും ജീവഹാനി സംഭവിച്ചത്.
1984ൽ ജനിച്ച സുലൈമാൻ അൽ ഉബൈദ് ഗസ്സയിലെ ഏറ്റവും ആരാധകരുള്ള ഫുട്ബാളർമാരിൽ ഒരാളായിരുന്നു. മധ്യനിരയിലെ ആക്രമണ ഫുട്ബാളുമായി ക്ലബ് കുപ്പായത്തിലും ദേശീയ ടീമിലുമായി ഗോളുകൾ അടിച്ചുകൂട്ടിയ കളിശൈലി കണ്ടാണ് ആരാധകർ ‘ഫലസ്തീന്റെ പെലെ’ എന്ന് വിളിച്ചത്. നിലവിൽ ഗസ്സയിലെ ലീഗ് ഫുട്ബാളിലും സജീവമായിരുന്നു സുലൈമാൻ ഉബൈദ്.
പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾക്കിടയിലും, ഫലസ്തീന് ലോക ഫുട്ബാൾ ഭൂപടത്തിൽ മേൽവിലാസം കുറിക്കാൻ കരുത്തായ താരത്തിന്റെ ദാരുണാന്ത്യം ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ആരാധകരെ ഞെട്ടിച്ച കൊലപാതകത്തിൽ ഫുട്ബാൾ ലോകവും പ്രതിഷേധവുമായി രംഗത്തെത്തി. ‘ഫലസ്തീന്റെ പെലെയെയും അവർ കൊന്നു. ഈ വംശഹത്യ എത്രകാലും തുടരും’ -മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കൂടിയായ ഫ്രാൻസിന്റെ എറിക് കന്റോണ കുറിച്ചു.
2007 മുതൽ 2013വരെ ഫലസ്തീൻ ദേശീയ ടീമിനായി കളിച്ച സുലൈമാൻ അൽ ഉബൈദ് ഏഷ്യൻ കപ്പ്, പാൻ അറബ് ഗെയിംസ്, ലോകകപ്പ് യോഗ്യതാ റൗണ്ട്, സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ ദേശീയ ടീമിനായി 19 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിരുന്നു. 2007 മുതൽ 2023 വരെ നീണ്ടുനിന്ന ക്ലബ് കരിയറിൽ വിവിധ ടീമുകൾക്കായി 100ലധികം ഗോളുകൾ നേടി.
2010ലെ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ യമനെതിരെ നേടിയ സിസർ കട്ട് ഗോൾ ശ്രദ്ധേയമായിരുന്നു. സുലൈമാൻ അൽ ഉബൈദിന്റെ മരണത്തോടെ, ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഫുട്ബാൾ താരങ്ങളുടെ എണ്ണം 220 ആയി. കായികതാരങ്ങളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം 662 ആയി ഉയർന്നു. കളിക്കാർ, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, റഫറിമാർ, ക്ലബ് ബോർഡ് അംഗങ്ങൾ എന്നിവരടക്കം ഫുട്ബാളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 321ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.