ലണ്ടൻ: വമ്പൻ പോരാട്ടങ്ങൾ കണ്ട യൂറോപ ലീഗ് ക്വാർട്ടർ ഒന്നാം പാദ മത്സരങ്ങളിൽ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്, റോമ, വിയ്യാ റയൽ ടീമുകൾ. അനായാസം ജയം പ്രതീക്ഷിച്ചിറങ്ങിയ ഗണ്ണേഴ്സിനെ സ്ലാവിയ പ്രാഗ് സമനിലയിൽ കുരുക്കി.
31ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡാണ് യുനൈറ്റഡിനായി തുടക്കമിട്ടത്. വിക്ടർ ലിൻഡെലോഫിന്‍റെ ലോങ് പാസ് കാലിലെടുത്ത റാഷ്ഫോഡ് ഗ്രനഡ ഗോൾക്കീപ്പർ റൂയി സിൽവയെ കടന്ന് പോസ്റ്റിലെത്തിക്കുകയായിരുന്നു. സ്വന്തം മൈതാനത്തിന്‍റെ ആനുകൂല്യമുണ്ടായിട്ടും അവസരം മുതലെടുക്കാൻ മറന്ന ഗ്രനഡയെ ചുരുട്ടിക്കെട്ടി അവസാന മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി ഗോളാക്കി മാറ്റി. സ്കോർ 2-0.
ഡച്ച് കരുത്തരായ അയാക്സിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ഒന്നാം പാദം കടന്ന റോമയായിരുന്നു രണ്ടാം മത്സരത്തിലെ കരുത്തർ. ഗോളടിച്ചു തുടങ്ങിയത് അയാക്സാണെങ്കിലും രണ്ടുവട്ടം തിരിച്ചടിച്ച് ഇറ്റാലിയൻ ടീം കളി പിടിച്ചു. 39ാം മിനിറ്റിൽ ക്ലാസനാണ് അയാക്സിനായി അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയിൽ ലോറൻസോ പെല്ലഗ്രിനിയും ഇബനെസും റോമക്കായി വല കുലുക്കി.
പ്രാഗ് ടീമിനെതിരെ ആദ്യം ഗോളടിച്ചിട്ടും അവസാന വിസിലിന് തൊട്ടുമുമ്പ് ഗോൾ തിരിച്ചുവാങ്ങിയാണ് ഗണ്ണേഴ്സ് സമനിലയിലായത്. ആഴ്സണലിനായി 86ാം മിനിറ്റിൽ പെപെ ഗോൾ നേടിയപ്പോൾ മിനിറ്റുകൾക്കിടെ തിരിച്ചടിച്ച് ഹോൾസ് സ്ലാവിയ പ്രാഗിനെ ഒപ്പമെത്തിച്ചു. രണ്ടുവട്ടം പോസ്റ്റിലടിച്ച് ജയിക്കാമായിരുന്ന സുവർണാവസരം കളഞ്ഞുകുളിച്ച ആഴ്സണലിന് ഇനി സെമിയിലെത്താൻ പ്രാഗിൽ ചെന്നു ജയിക്കണം. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു േഗാളിനാണ് വിയ്യാറയൽ ഡൈനാമോ സഗ്രബിനെ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.