യൂജിൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനലിൽ. യോഗ്യതാ റൗണ്ടില്‍ 59.60 മീറ്റര്‍ എറിഞ്ഞാണ് അന്നു കലാശപ്പോരിന് യോഗ്യത നേടിയത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ലോക മീറ്റിൽ ജാവലിനിൽ തുടർച്ചയായി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ്. 2019ലെ ദോഹ ചാമ്പ്യൻഷിപ്പിൽ ഫൈനലിന് യോഗ്യത നേടിയ താരം എട്ടാമതായാണ് ഫിനിഷ് ചെയ്തത്.
ഗ്രൂപ്പ് ബിയിൽ മത്സരിച്ച താരത്തിന്‍റെ ആദ്യ അവസരം ഫൗളായി. രണ്ടാമത്തെ അവസരത്തിൽ 55.35 മീറ്ററാണ് എറിഞ്ഞത്. അവസാന അവസരത്തിലെ 59.60 മീറ്റർ പ്രകടനമാണ് താരത്തെ അവസാന പന്ത്രണ്ടു പേരിൽ എത്തിച്ചത്. യോഗ്യതാ മാര്‍ക്കായ 62.5 മീറ്റര്‍ മറികടക്കാനായത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.
63.82 മീറ്ററാണ് താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. ആദ്യ ശ്രമത്തില്‍ തന്നെ 64.32 മീറ്റര്‍ എറിഞ്ഞ ജപ്പാന്റെ ഹരുക കിറ്റാഗുച്ചിയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ചൈനയുടെ ഷിയിങ് ലിയു (63.86), ലിത്വാനിയയുടെ ലിവിയ ജസിയുനൈറ്റ് (63.80) എന്നിവരാണ് കിറ്റാഗുച്ചിക്ക് ശേഷം യോഗ്യതാ മാര്‍ക്ക് മറികടന്നവര്‍. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.