സോൾ: ദക്ഷിണ കൊറിയയിലെ യെച്യോണിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കരുത്തുകാട്ടി ഇന്ത്യൻ താരങ്ങൾ. ഷോട്ട്പുട്ടിൽ സിദ്ധാർഥ് ചൗധരി 19.52 മീറ്റർ എറിഞ്ഞ് സ്വർണം മാറിലണിഞ്ഞതായിരുന്നു ഏറ്റവും വലിയ നേട്ടം. 17കാരൻ ആദ്യ മൂന്ന് അവസരങ്ങളിൽ അത്രയും തവണ 19 മീറ്ററിലേറെ എറിഞ്ഞപ്പോൾ മറ്റുള്ളവർ അടുത്തുപോലുമെത്തിയില്ല.
ഖത്തറിന്റെ ജിബ്രിൻ അഹ്മദ് വെള്ളി തൊട്ടത് 18.85 മീറ്റർ താണ്ടിയാണ്. മൂന്നു വെള്ളി മെഡലുകളും തിങ്കളാഴ്ച ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ശിവം ലോഖരെ, ഷാറൂഖ് ഖാൻ, സുഷ്മിത എന്നിവരായിരുന്നു രജതനേട്ടക്കാർ. പുരുഷ ജാവലിനിൽ ലോഖരെ 72.34 മീറ്റർ എറിഞ്ഞപ്പോൾ വനിത ലോങ്ജംപിലായിരുന്നു സുഷ്മിതയുടെ വെള്ളി. 5.96 മീറ്ററാണ് അവർ പിന്നിട്ടത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ഷാറൂഖ് 8:51.742ൽ പൂർത്തിയാക്കി.
പുരുഷ 800 മീറ്ററിൽ മധ്യദൂര ഓട്ടക്കാരൻ ഷകീൽ വെങ്കലം നേടി. ദീപക് സിങ്, അനുഷ്‍ക കുംഭാർ, നവ്പ്രീത് സിങ്, റെസോന മല്ലിക് ഹെന്ന എന്നിവരടങ്ങിയ റിലേ ടീമും മൂന്നാമതെത്തി. ഈ വിഭാഗത്തിൽ ശ്രീലങ്ക ഒന്നാം സ്ഥാനക്കാരായപ്പോൾ ദക്ഷിണ കൊറിയ വെള്ളി മെഡൽ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.