യുവരാജ് സിങ്
ന്യൂഡൽഹി: യുവരാജ് സിങ് ഐ.പി.എല്ലിലൂടെ തന്റെ പരിശീലക കരിയറിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലക സംഘത്തിനൊപ്പം യുവരാജ് ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഡൽഹി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ, യുവരാജിനെയും ഒപ്പം കൂട്ടാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. യുവരാജ് ടീമിന്റെ ഭാഗമാകുമെന്ന കാര്യം ഡൽഹി ക്യാപിറ്റൽസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മാനേജ്‌മെന്റിൽ വരുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അഴിച്ചുപണി നടക്കുന്നത്. ഡൽഹി ടീമിന്റെ ഉടമസ്ഥാവകാശം ജി.എം.ആർ ഗ്രൂപ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് എന്നിവർ രണ്ട് വർഷം വീതമുള്ള കാലാവധിയിലാണ് മാറിമാറി നിയന്ത്രിക്കുന്നത്. കഴിഞ്ഞ 2025, 2026 വർഷങ്ങളിൽ ജി.എം.ആർ ഗ്രൂപ്പാണ് ടീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ, 2027 സീസൺ മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജെ.എസ്.ഡബ്ല്യു ഗ്രൂപ് ടീമിന്റെ ഭരണം ഏറ്റെടുക്കും. മുമ്പ് ഇവർ ടീം നിയന്ത്രിച്ചിരുന്ന സമയത്ത് ക്രിക്കറ്റ് ഡയറക്ടറായിരുന്ന സൗരവ് ഗാംഗുലി ഇതോടെ വീണ്ടും പദവിയിലേക്ക് തിരിച്ചെത്തും. നിലവിലെ ഹെഡ് കോച്ച് ഹേമാങ് ബദാനിക്കൊപ്പം യുവരാജിനെയും ഉൾപ്പെടുത്തി സപ്പോർട്ട് സ്റ്റാഫ് ശക്തമാക്കാനാണ് ഗാംഗുലിയുടെ നീക്കം.
അവസാന രണ്ട് സീസണുകളിലും ഡൽഹി ക്യാപിറ്റൽസിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അക്സർ പട്ടേലിന്റെ നായകത്വത്തിൽ ഇറങ്ങിയ ഡൽഹിക്ക് 2025ലും 2026ലും പ്ലേ-ഓഫ് യോഗ്യത നേടാനായില്ല. കെ.എൽ രാഹുൽ, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ് തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിലുണ്ടായിട്ടും 2025 സീസണിൽ അഞ്ചാം സ്ഥാനത്തും, 2026 സീസണിൽ ആറാം സ്ഥാനത്തുമാണ് ഡൽഹി കളി അവസാനിപ്പിച്ചത്. ഈ മോശം പ്രകടനങ്ങളെത്തുടർന്നാണ് കോച്ചിങ് രംഗത്ത് മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഈ വർഷം നടന്ന ദക്ഷിണാഫ്രിക്കൻ ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിനെ ഫൈനലിൽ എത്തിച്ച സൗരവ് ഗാംഗുലിയുടെ പരിചയസമ്പത്തും, യുവരാജ് സിംഗിന്റെ തന്ത്രങ്ങളും ഒന്നിക്കുന്നത് വരും സീസണിൽ ഡൽഹിക്ക് വലിയ കരുത്താകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.