ജെമീമ റോഡ്രിഗസും ആഷ്ലി ഗാർഡ്നറും
വഡോദര: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചൊവ്വാഴ്ച എലിമിനേറ്റർ മത്സരം. ഫൈനലിൽ ഇടംതേടി ഗുജറാത്ത് ജയന്റ്സും ഡൽഹി കാപിറ്റൽസും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് വ്യാഴാഴ്ച റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവുമായി കിരീടപ്പോരിൽ കൊമ്പുകോർക്കാം. ലീഗ് റൗണ്ടിൽ പത്ത് പോയന്റുമായി രണ്ടാംസ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിൽ കടന്നത്. ഡൽഹിയാവട്ടെ എട്ട് പോയന്റോടെ മൂന്നാമതുമെത്തി. മുംബൈ ഇന്ത്യൻസും (6) യു.പി വാരിയേഴ്സും (4) പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 12 പോയന്റോടെ ടേബിൾ ടോപ്പേഴ്സായി ആർ.സി.ബിയും കടന്നു.
എട്ടിൽ അഞ്ച് മത്സരങ്ങളാണ് ആഷ്ലി ഗാർഡ്നർ നയിക്കുന്ന ജയന്റ്സ് ജയിച്ചത്. ഇതിൽ രണ്ടും കാപിറ്റൽസുമായായിരുന്നു. ഇന്ത്യൻ സൂപ്പർ ബാറ്റർ ജെമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹിക്ക് ഈ സീസണിൽ ഗുജറാത്തുമായി വിജയിക്കാനായിട്ടില്ലെന്ന് ചുരുക്കം. എട്ടിൽ നാല് വീതം ജയവും തോൽവിയുമാണ് ഇവരുടെ സമ്പാദ്യം. അവസാന ലീഗ് മത്സരത്തിൽ യു.പിയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫിൽ ഇടംപിടിക്കുകയായിരുന്നു ജെമീമയും സംഘവും.
ഇന്ത്യൻ ഓപണർ ഷഫാലി വർമയും ദക്ഷിണാഫ്രിക്കക്കാരായ ലോറ വോൾവാർട്ടും ലിസെലെ ലീയുമാണ് ബാറ്റിങ്ങിലെ മറ്റു കരുത്തർ. ഇന്ത്യൻ ഓൾ റൗണ്ടർമാരായ മലയാളി മിന്നുമണി, സ്നേഹ് റാണ, ആസ്ട്രേലിയക്കാരി മാരിസാൻ കാപ്പ് തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്. സോഫി ഡിവൈനും ജോർജിയ വെയർഹാമും ഓൾ റൗണ്ട് മികവിൽ ഗുജറാത്തിന് നിർണായക സംഭാവനകൾ നൽകുന്നു. ബാറ്റിങ്ങിൽ ബെത്ത് മൂണിയും പേസ് ബൗളിങ്ങിൽ രേണുക സിങ്ങും അവിഭാജ്യ ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.