ഇന്ത്യൻ ബൗളർമാരെ നിർദയം തല്ലി ബട്ട്ലറും (131) ബ്രൂക്കും (95*), 233 റൺസ് കൂട്ടുകെട്ട്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

സതാംപ്റ്റൺ (ഇംഗ്ലണ്ട്): ട്വന്റി20 പരമ്പരയിൽ ആശ്വാസ ജയം തേടുന്ന ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം കുറിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർ ജോസ് ബട്ട്ലറുടെയും (64 പന്തിൽ 131) ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ‍യും (45 പന്തിൽ 95 നോട്ടൗട്ട്) വെടിക്കെട്ടുകളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 257 റൺസ് അടിച്ചുകൂട്ടി. 12 ഫോറും എട്ട് സിക്സുമടങ്ങിയതായിരുന്നു ബട്ട്ലറുടെ സെഞ്ച്വറി പ്രകടനം.

ഇന്ത്യക്കെതിരായ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ടീം സ്കോറുമാണ് കളിയിൽ പിറന്നത്. ബ്രൂക് നാല് ഫോറും എട്ട് സിക്സും പറത്തി. ഓപണർ ഫിൽ സാൾട്ടിനെ (6) രണ്ടാം ഓവറിൽത്തന്നെ പ്രസിദ്ധ കൃഷ്ണ മടക്കിയെങ്കിലും ബട്ട്ലർ-ബ്രൂക് സഖ്യം ലോക റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇരുവരും ചേർന്ന് നേടിയ 233 റൺസ്. നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലെത്തിയത്. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്‌ഗെയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തുടർച്ചയായ ഏഴാം തവണയാണ് ശ്രേയസ് അയ്യർ ടോസ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകി. അരമണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കെ, അവസാന മത്സരത്തിൽ ജയിച്ച് മുഖം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Tags:    
News Summary - India vs England 5th T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.