ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഷമിക്കെതിരായ വർഗീയ പ്രചാരണങ്ങളിൽ പ്രതികരണവുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി. മതത്തിന്‍റെ പേരിൽ ഒരാൾ വേട്ടയാടപ്പെടുന്നത് അങ്ങേയറ്റം ദയനീയമാണെന്ന് കോഹ്ലി പറഞ്ഞു.
''ഒരാളെ മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാവുന്നതിൽ ഏറ്റവും മോശം കാര്യമാണ്. എല്ലാവർക്കും അവരുടെ അഭിപ്രായത്തിന് സ്വാതന്ത്യമുണ്ട്. പക്ഷേ ഒരാളെ മതത്തിന്‍റെ പേരിൽ വേർതിരിക്കുന്നതിനെക്കുറിച്ച് ഞാനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ല.
മുഹമ്മദ് ഷമി ഇന്ത്യയെ ഏത്ര മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ടെന്ന് പോലും അറിയാത്തവരാണ് തോൽവിയുടെ പേരിൽ അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും രാജ്യസ്നേഹവും ചോദ്യം ചെയ്യുന്നത്. അത്തരക്കാരെക്കുറിച്ച് സംസാരിച്ച് ഞാൻ എന്‍റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും പാഴാക്കുന്നില്ല. ഞങ്ങൾ പൂർണമായും 200 ശതമാനവും ഷമിക്കൊപ്പമാണ്. ഞങ്ങളുടെ സാഹോദര്യം ഒരിക്കലും ഇളക്കാൻ സാധിക്കില്ല.'' -കോഹ്ലി പറഞ്ഞു.
ഷമിക്കെതിരായ വിദ്വേഷ പ്രചാരണം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ വിരാട് കോഹ്ലി പ്രതികരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചപാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റതോടെയാണ് ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പക്ഷേ ഇക്കാര്യത്തിൽ വിരാട് കോഹ്ലി പരസ്യമായി പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.