മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കാൻ താരത്തിനുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇതോടെ നീങ്ങി!
ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ സെഞ്ച്വറിയും അണ്ടർ 19 ക്രിക്കറ്റിൽ ഒട്ടനവധി ലോക റെക്കോർഡുകളും സ്വന്തമാക്കിയ അത്ഭുത പ്രതിഭയുടെ കരിയറിലെ നിർണായകഘട്ടമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) മിനിമം പ്രായപരിധി മാനദണ്ഡപ്രകാരം ഒരു കളിക്കാരന് അന്താരാഷ്ട്ര മത്സരങ്ങളിൽ (ഐ.സി.സി ടൂർണമെന്‍റുകളിലടക്കം) ഒരു ദേശീയ ക്രിക്കറ്റ് ഫെഡറേഷനെ പ്രതിനിധീകരിക്കണമെങ്കിൽ, സ്ക്വാഡ് സമർപ്പിക്കുമ്പോഴോ അല്ലെങ്കിൽ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ദിവസമോ കുറഞ്ഞത് 15 വയസ്സാകണം. യുവതാരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നിയമം. വൈഭവിന് പതിനഞ്ച് തികഞ്ഞതോടെ ഇന്ത്യൻ കുപ്പായത്തിൽ കൗമാരതാരത്തിന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
2025ലെ ഐ.പി.എൽ താരലേലത്തിൽ 1.1 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ലോക ക്രിക്കറ്റിന്‍റെ ശ്രദ്ധയിലേക്കെത്തുന്നത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡോടെ ടീമിലെത്തിയ വൈഭവ്, 35 പന്തിൽ സെഞ്ച്വറി കുറിച്ച് ഏവരെയും അത്ഭുതപ്പെടുത്തി. ഐ.പി.എൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയും ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ സെഞ്ച്വറിയുമാണിത്. വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ 30 പന്തിൽ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് ‘എ’യിലും ഐ.പി.എല്ലിലും അരങ്ങേറ്റം കുറിച്ച് വൈഭവ് വെടിക്കെട്ട് ഇന്നിങ്സുകൾകൊണ്ട് ഏവരെയും അതിശയിപ്പിച്ചിരുന്നു.
2024ൽ ഐ.പി.എല്ലിൽ രാജസ്ഥാൻ താരമാവുമ്പോൾ വൈഭവിന് പ്രായം 13 ആയിരുന്നു. രാജസ്ഥാൻ നൽകിയ വില 1.1 കോടി രൂപയും. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരം ഐ.പി.എല്ലിലെ ഏറ്റവും പ്രായകുറഞ്ഞ കളിക്കാരൻ എന്ന റെക്കോഡ് നേടി. പത്തു ദിവസത്തിനു ശേഷം, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സെഞ്ച്വറിയും കുറിച്ചു. ഏഴ് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമായി 252 റൺസ്. രഞ്ജിയിലും, മറ്റു ആഭ്യന്തര ക്രിക്കറ്റിലും മികവുതെളിയിച്ച താരം അണ്ടർ 19 ക്രിക്കറ്റിലും തന്റെ മികവ് തെളിയിച്ചു.
എന്നാൽ, 2020ൽ ഐ.സി.സി നടപ്പാക്കിയ മിനിമം ഏയ്ജ് പോളിസിയാണ് വൈഭവിന്‍റെ ദേശീയ സീനിയർ ടീമിലേക്കുള്ള വിളി വൈകിപ്പിച്ചത്. നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോഡ് സചിൻ ടെണ്ടുൽകറിന്റെ പേരിലാണ്. 1989ൽ പാകിസ്താനെതിരെ അരങ്ങേറുമ്പോൾ സചിന്റെ പ്രായം 16 വയസ്സും 238 ദിവസവുമായിരുന്നു. വനിതാ ക്രിക്കറ്റിൽ ഷെഫാലി വർമക്കാണ് റെക്കോഡ്. 15 വയസ്സും 239 ദിവസവും. പിയൂഷ് ചൗള 17ാം വയസ്സിലും ലക്ഷ്മൺ ശിവരാമകൃഷ്ണൻ 17ാം വയസ്സിലും പാർഥിവ് പട്ടേൽ 17ാം വയസ്സിലുമാണ് ദേശീയ ടീമിൽ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.