ന്യൂഡൽഹി: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എല്ലിൽ നിന്നും പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എം.എസ് ധോണിയും രോഹിത് ശർമയും ദീർഘകാലമായി നായകൻമാരായി തുടരുന്നത് അവരുടെ പ്രകടനം കൊണ്ടാണെന്നും മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ കോഹ്ലിയെ ഒഴിവാക്കിയേനെയെന്നും ഗംഭീർ തുറന്നടിച്ചു.
ഗംഭീർ ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞതിങ്ങനെ: ''എട്ട് വർഷം എന്നുപറയുന്നത് വളരെ കൂടിയ കാലയളവാണ്. ആർ. അശ്വിന് എന്താണ് സംഭവിച്ചെതന്ന് നോക്കൂ. രണ്ട് വർഷം കിങ്സ് ഇലവൻ പഞ്ചാബിനെ നയിച്ചിട്ടും കപ്പില്ലാത്തതിനാൽ അദ്ദേഹത്തെ മാറ്റി. നമ്മൾ ധോണിയെക്കുറിച്ചും രോഹിതിനെക്കുറിച്ചും കോഹ്ലിയെക്കുറിച്ചും സംസാരിക്കുന്നു. ധോണി മൂന്ന് ഐ.പി.എൽ കിരീടം നേടി, രോഹിത് ശർമ നാലെണ്ണം വിജയിച്ചു. അവരൊക്കെ ദീർഘകാലം ക്യാപ്റ്റൻമാരായി തുടർന്നത് അവരുടെ പ്രകടനം കൊണ്ടാണ്. എട്ടുകൊല്ലമായി ഫലം തന്നില്ലെങ്കിൽ രോഹിതിനെ മുംബൈ മാറ്റുമായിരുന്നു''.
നിങ്ങളാണ് നായകനെങ്കിൽ ക്രെഡിറ്റ് എടുക്കുന്നതോടൊപ്പം വിമർശനങ്ങളും ഏറ്റെടുക്കാൻ സന്നദ്ധനാകമെന്നും ഗംഭീർ തുറന്നടിച്ചു. കൊൽകത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗൗതം ഗംഭീർ രണ്ട് ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013 സീസണിൽ കോഹ്ലിയും ഗംഭീറും മൈതാനത്ത് പരസ്യമായി ഏറ്റുമുട്ടിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.