ഗ്രൗണ്ടിൽ മാത്രമല്ല പരീക്ഷ ഹാളിലും താരമായി സഞ്ജു ചേട്ടൻ

കോഴിക്കോട്: പ്ലസ് വൺ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ നടൻ മോഹൻലാലിനെ കുറിച്ചുള്ള ചോദ്യം വന്നത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ അഞ്ചാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷാ പേപ്പറിൽ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണും. വെള്ളിയാഴ്ച നടന്ന കേരള സിലബസ് പരീക്ഷയുടെ ഭാഗമായി സഞ്ജുവിന്റെ പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ഇംഗ്ലീഷ് പേപ്പറിലെ ചോദ്യം. ചോദ്യപ്പേപ്പർ കണ്ടയുടൻ വിദ്യാർത്ഥികൾക്കിടയിൽ ഇതൊരു കൗതുകമായി മാറി. ലോകകപ്പ് സെമിഫൈനലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ തന്നെ ട്രെൻഡിങ് താരമായി സഞ്ജു മാറിയ സമയത്ത് തന്നെയാണ് പരീക്ഷാ പേപ്പറിലെ ഈ ചോദ്യവുമെത്തുന്നത്.

നിരന്തരമായ വിമർശനങ്ങളോടും പരിഹാസങ്ങളോടും അദ്ദേഹം പ്രതികരിച്ചത് മൗനം കൊണ്ടായിരുന്നു, ബാറ്റുകൊണ്ട് മറുപടി നൽകാനുള്ള മൗനം. 'സ്ഥിരതയില്ല', 'ഒരു മത്സരത്തിൽ ഫോമിലായാൽ അടുത്തതിൽ ഡക്കാകും', 'വൺ ടൈം വണ്ടർ' തുടങ്ങി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ഓരോ ചോദ്യങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ സഞ്ജു സാംസൺ നൽകിയത്. വെസ്റ്റിൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസ് കേവലമൊരു 'വൺ ടൈം വണ്ടർ' ആണെന്ന് വിധിയെഴുതിയവരെ 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടി സഞ്ജു നിശ്ശബ്ദരാക്കി. ഇതൊരു കേവല ബാറ്റിങ് പ്രകടനം മാത്രമായിരുന്നില്ല. പക്വതവന്ന ഒരു സീനിയർ താരത്തിന്റെയും മികച്ചൊരു ടീം പ്ലെയറുടെയും ഉദയം കൂടിയായിരുന്നു ഈ ഇന്നിങ്സ്.

കളിക്കളത്തിൽ യുവതാരങ്ങൾക്ക് വഴികാട്ടിയായും, വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയും മുന്നേറുന്ന സഞ്ജു സാംസൺ തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെയും പ്രധാന ചർച്ചാവിഷയം. ഈയൊരു സാഹചര്യത്തിൽ പരീക്ഷാപേപ്പറിൽ പ്രിയതാരത്തെക്കുറിച്ച് പ്രൊഫൈൽ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് ഇരട്ടി ആവേശമായിരുന്നുവെന്നതിൽ അതിശയിക്കാനില്ല.

Tags:    
News Summary - Sanju Samson appeared in the 5th grade English question paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.