മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്. ഫീൽഡിങ്ങിലെ പിഴവുകളും മലയാളി താരം സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടതുമാണ് മത്സരത്തിൽ തിരിച്ചടിയായതെന്ന് ബ്രൂക്ക് തുറന്നുസമ്മതിച്ചു. ഫീൽഡിങ്ങിൽ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ ടീം പരാജയപ്പെട്ടുവെന്നും ബ്രൂക്ക് വ്യക്തമാക്കി. "മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ ഞങ്ങൾക്ക് പിഴവ് പറ്റി. പന്ത് സ്പിൻ ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ ബാറ്റിലേക്ക് വളരെ എളുപ്പത്തിൽ പന്തെത്തുന്നുണ്ടായിരുന്നു. ഇന്ത്യ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. സഞ്ജുവിനെപ്പോലൊരു താരത്തിന്റെ ക്യാച്ച് കൈവിട്ടത് വലിയ അബദ്ധമായിപ്പോയി എന്ന് ഞാൻ സമ്മതിക്കുന്നു. ഫീൽഡിങ്ങിൽ ഞങ്ങൾ മോശമായിരുന്നു. ഇന്ത്യയെപ്പോലൊരു ടീമിനെതിരെ അത്തരം പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു," മത്സരശേഷമുള്ള പുരസ്കാരദാന ചടങ്ങിൽ ബ്രൂക്ക് പറഞ്ഞു.
സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടത് ഇംഗ്ലണ്ടിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. ജീവൻ തിരിച്ചുകിട്ടിയ സഞ്ജു ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായി മാറുകയും സ്കോർ കൂറ്റൻ നിരക്കിലെത്തിക്കുകയും ചെയ്തു. തോൽവിക്കിടയിലും സെഞ്ച്വറി നേടിയ യുവതാരം ജേക്കബ് ബെഥേലിന്റെ പോരാട്ടവീര്യത്തെ ബ്രൂക്ക് പ്രശംസിച്ചു. ഇന്ത്യൻ ബൗളർമാരെ ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച ബെഥേലിന്റെ ശൈലി ഏറെ ശ്രദ്ധേയമായിരുന്നു. "ബെഥേലിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ഭാവിയിൽ അവൻ വലിയ പ്രതിഫലം അർഹിക്കുന്നുണ്ട്. നേരിട്ട ആദ്യ പന്ത് മുതൽ അവൻ നടത്തിയ ആക്രമണം ലോകം കണ്ടതാണ്. ഈ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. അതിൽ ഞങ്ങൾക്ക് തീർച്ചയായും അഭിമാനിക്കാം. നിർഭാഗ്യവശാൽ ഇന്ന് ഞങ്ങൾക്ക് തോൽവി വഴങ്ങേണ്ടി വന്നു," ബ്രൂക്ക് കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെ (42 പന്തിൽ പുറത്താവാതെ 89 റൺസ്, എട്ട് ഫോർ, ഏഴ് സിക്സ്) കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വർമ (ഏഴ് പന്തിൽ 21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 95 റൺസിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ജേക്കബ് ബെഥേലും (48 പന്തിൽ 105 റൺസ്, എട്ട് ഫോർ, ഏഴ് സിക്സ്) വിൽ ജാക്സും (20 പന്തിൽ 35) ചേർന്ന് നടത്തിയ പ്രത്യാക്രമണം (77 റൺസ് കൂട്ടുകെട്ട്) ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ജാക്സ് പുറത്തായതിന് ശേഷവും പൊരുതിയ ബെഥേലും, അവസാന ഓവറുകളിൽ നാല് പന്തിൽ 19 റൺസെടുത്ത ജോഫ്ര ആർച്ചറും ഇംഗ്ലണ്ടിനെ വിജയത്തിനടുത്തെത്തിച്ചെങ്കിലും 20 ഓവറിൽ 246/7 എന്ന സ്കോറിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.