രക്ഷകനായി സൂര്യ; ദക്ഷിണാഫ്രിക്കറ്റ് 134 റൺസ് വിജയലക്ഷ്യം

പെർത്ത്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 134 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസെടുത്തത്. തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറിയാണ്. 40 പന്തിൽ 68 റൺസെടുത്ത സൂര്യയെ പാർനലിന്റെ പന്തിൽ കേശവ് മഹാരാജ് പിടിച്ച് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അതിവേഗ ബൗളർ ലുംഗി എൻഗിഡിയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത്. വെയ്ൻ പാർനൽ മൂന്നും നോർജെ ഒന്നും വിക്കറ്റ് വീഴ്ത്തി.

ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ രാഹുൽ 14 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത് എൻഗിഡിയുടെ പന്തിൽ മർക്രാമിന് പിടികൊടുത്ത് മടങ്ങിയപ്പോൾ, രോഹിത് 14 പന്തിൽ 15 റൺസെടുത്ത് എൻഗിഡിക്ക് റിട്ടേൺ ക്യാച്ച് നൽകി ക്രീസ് വിട്ടു. 11 പന്തിൽ 12 റൺസെടുത്ത വിരാട് കോഹ്‍ലിയെ എൻഗിഡിയുടെ തന്നെ പന്തിൽ റബാദ പിടികൂടുകയായിരുന്നു. ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ ദീപക് ഹൂഡ മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ നോർജെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് പിടികൊടുത്ത് മടങ്ങി. ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ മൂന്ന് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി എൻഗിഡിയുടെ പന്തിൽ റബാദക്ക് പിടികൊടുത്തു. 15 പന്തിൽ ആറ് റൺസ് മാത്രമെടുത്ത ദിനേശ് കാർത്തിക് വീണ്ടും പരാജയമായി. പാർനലിന്റെ പന്തിൽ റോസുവിന് പിടികൊടുത്തായിരുന്നു മടക്കം. ആർ. അശ്വിൻ 11 പന്തിൽ ഏഴ് റൺസെടുത്ത് പാർനലിന് വിക്കറ്റ് സമ്മാനിച്ചപ്പോൾ മുഹമ്മദ് ഷമി റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി. ഭുവനേശ്വർ കുമാർ ആറ് പന്തിൽ നാലും അർഷ്ദീപ് സിങ് ഒരു പന്തിൽ രണ്ടും റൺസെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആൾറൗണ്ടർ അക്സര്‍ പട്ടേലിനു പകരം ദീപക് ഹൂഡ ടീമിൽ ഇടം നേടി. കെ.എൽ. രാഹുലിന് പകരം ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ തബ്രിസ് ഷംസിക്കു പകരം ലുംഗി എന്‍ഗിഡി ടീമിലെത്തി.

Tags:    
News Summary - Surya as the savior; South Africa 134 runs target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT