ക്വെബെർഹ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓപണർ ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരെല്ലാം പ്ലെയിങ് ഇലവനിലുണ്ട്. എന്നാൽ, ഒന്നാം നമ്പർ ട്വന്‍റി20 ബൗളറായ രവി ബിഷ്‌ണോയിയും ശ്രേയസ്സ് അയ്യരും കളിക്കുന്നില്ല. പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി.
ഇഷാൻ കിഷനു പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പർ. എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് നിരയിൽ കാര്യമായ മാറ്റങ്ങളില്ല. ആദ്യ മത്സരം മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. യുവനിരയും പരിചിതരും ഒത്തിണങ്ങിയ സൂര്യകുമാർ യാദവിന്റെ സംഘത്തിന് ട്വന്റി20 ലോകകപ്പിന് മുമ്പ് കരുത്തുതെളിയിക്കാനുള്ള അവസരങ്ങളാണിത്. ജൂണിലാണ് ലോകകപ്പെങ്കിലും ഇടക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ വരുകയാണ്.
ലോകകപ്പിന് മുമ്പ് നിലവിലേത് കൂടാതെ ഒരു അന്താരാഷ്ട്ര ട്വന്റി20 പരമ്പര മാത്രമേ ബാക്കിയുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളും നടക്കാനിരിക്കെ വിജയത്തിലൂടെ ആത്മവിശ്വാസം കൂട്ടാനാവും ശ്രമം. ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും സൂര്യയും സംഘവും ആസ്ട്രേലിയയെ ട്വന്റി20യിൽ 4-1ന് തകർത്തിരുന്നു. ലോകകപ്പ് കളിച്ച മിക്കവർക്കും തുടർന്ന് ഓസീസിനെതിരെ വിശ്രമം നൽകി.
ആസ്ട്രേലിയക്കെതിരെ ഓപണർമാരായി തിളങ്ങിയ യശസ്വി ജയ്‌സ്വാൾ, മധ്യനിരയിലെ വെടിക്കെട്ടുകാരൻ റിങ്കു സിങ് എന്നിവർക്ക് വിദേശ മണ്ണിലും മികവ് കാട്ടാനായാൽ ലോകകപ്പ് സംഘത്തിൽ സ്ഥാനം പ്രതീക്ഷിക്കാം.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ജെറാൾഡ് കോറ്റ്‌സി, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, തബ്രായിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്, ആൻഡിൽ ഫെഹ്ലുക്വായോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.