ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയ പാകിസ്താൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനും തീരുമാനിച്ചു. ലോകകപ്പിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമായി തങ്ങൾ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാറിന്റെ അനുമതി തേടിയത്. ഇതോടെ ആരാധകർ കാത്തിരിക്കുന്ന ഫെബ്രുവരി 15ലെ കൊളംബോ പോരാട്ടം നടക്കില്ലെന്ന് ഉറപ്പായി.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായ ശേഷം ഏതാനും വർഷങ്ങളായി നിഷ്പക്ഷ വേദിയിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമേ ഇപ്പോൾ മെൻ ഇൻ ബ്ലൂവും പച്ചപ്പടയും നേർക്കുനേർ വരാറുള്ളൂ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരത്തിനിടയിലെ ഹസ്തദാനവും ഇന്ത്യ ഒഴിവാക്കി. ട്വന്റി20 ലോകകപ്പിൽ ഗ്രൂപ് എ-യിലാണ് ഇന്ത്യയും പാകിസ്താനും. പാകിസ്താന്റെ മത്സരങ്ങൾക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്.
ഇടക്ക് ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ബന്ധവും വഷളായതാണ് പുതിയ സംഭവ വികാസങ്ങളിലേക്കെത്തിച്ചത്. തുടർന്ന് ഐ.പി.എല്ലിൽനിന്ന് ബംഗ്ലാ ബൗളർ മുസ്തഫിസുർറഹ്മാനെ പുറത്താക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ടീമിനെ അയക്കില്ലെന്ന നിലപാട് ബംഗ്ലാദേശും സ്വീകരിച്ചു. സഹആതിഥേയ രാജ്യമായ ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇത് നിരാകരിച്ചതോടെ ബംഗ്ലാദേശ് ലോകകപ്പിൽനിന്നുതന്നെ പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.