ബ്രിസ്റ്റോൾ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ പുത്തൻ താരോദയമാണ് ഷഫാലി വർമ. പരിമിത ഓവർ ക്രിക്കറ്റിൽ തന്‍റെ വിസ്ഫോടനാത്മകമായ ബാറ്റിങ് ശൈലി കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഷഫാലി തന്‍റെ ടെസ്റ്റ് അരങ്ങേറ്റവും ഗംഭീരമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ 96 റൺസ് നേടിയ 17കാരി രണ്ടാം ഇന്നിങ്സിൽ 63 റൺസ് അടിച്ചെടുത്തിരുന്നു. അരങ്ങേറ്റ ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സുകളിൽ അർധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഷഫാലി മാറി. നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമായ ഷഫാലി കളിയിലെ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
ഇപ്പോൾ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരവും ടെസ്റ്റ് ടീം നായികയുമായ മിതാലി രാജ്. 'എല്ലാ ഫോർമാറ്റുകളിലുമുള്ള ഇന്ത്യൻ ബാറ്റിങ് യൂനിറ്റിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഷഫാലി. ഈ ഫോർമാറ്റും അവൾ ഇണക്കിയെടുത്തു' -ഇംഗ്ലണ്ടിനെതിരായ മത്സരം സമനിലയിലാക്കിയ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മിതാലി പറഞ്ഞു.
'ട്വന്‍റി20 ഫോർമാറ്റിൽ കളിക്കും പോലെയല്ല അവൾ ബാറ്റുവീശിയത്. ന്യൂബോളിനെതിരെ വളരെ പക്വതയോടെയായിരുന്നു അവളുടെ കളി. നല്ല ഷോട്ടുകൾ കളിക്കാൻ ശേഷിയുള്ള ഷഫാലി ഫോമിലായാൽ പിന്നെ വലിയ സ്കോറുകൾ പിറക്കുന്നത് നമുക്ക് കാണാം. കൂടുതൽ പക്വതയോടെ ബാറ്റ് ചെയ്ത് നേടിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്' -മിതാലി പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇന്ത്യൻ വനിത ടീം ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിന് 396 റൺസെടുത്തു.
വിക്കറ്റ് നഷ്ടമില്ലാതെ 167 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ 231 റൺസിന് പുറത്തായി. ഫോളോ ഓൺ ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ടെങ്കിലും അരങ്ങേറ്റക്കാരി സ്നേഹ് റാണയും (80 നോട്ടൗട്ട്) വിക്കറ്റ് കീപ്പർ താനിയ ഭാട്ടിയയും (44 നോട്ടൗട്ട്) അവസാന സെഷനിൽ ത്രസിപ്പിക്കുന്ന സമനില സമ്മാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്ന് വീതം ഏകദിന, ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 27നാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.