ക്രിക്കറ്റ് ആരാധകർ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരാണ് മലയാളി താരം സഞ്ജു സാംസണിന്‍റേത്. പലതവണ കഴിവുതെളിയിച്ചിട്ടും ടീം മാനേജ്മെന്‍റിന്‍റെ അവഗണന നേരിടുന്ന സഞ്ജുവിന് ആരാധകരുടെ കനത്ത പിന്തുണയാണുള്ളത്. ആരാധകർ മാത്രമല്ല, മുൻ താരങ്ങൾ വരെ സഞ്ജുവിന് വേണ്ടി വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര പൂർത്തിയായതോടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. അതേസമയം, മറ്റ് താരങ്ങളാവട്ടെ ഡിസംബർ നാലിന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിന്‍റെ തയാറെടുപ്പിലുമാണ്. ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. 'വീട്ടിലേക്ക് മടങ്ങുകയാണ്, ഉടൻ കാണാം' എന്ന അടിക്കുറിപ്പോടെയുള്ള സഞ്ജുവിന്‍റെ പോസ്റ്റിന് വൻ പിന്തുണയാണ് ആരാധകർ നൽകുന്നത്. കൂടുതൽ കരുത്തനായി തിരികെയെത്തൂവെന്ന് ആശംസിക്കുകയാണ് ആരാധകർ. തിരിച്ചടികൾ കൂടുതൽ ശക്തിനൽകുമെന്നും ഇന്ത്യൻ ടീമിന് അവഗണിക്കാനാകാത്ത താരമായി വളരുമെന്നും ആളുകൾ ആശംസ നേരുന്നുണ്ട്.
ന്യൂസിലാൻഡുമായുള്ള മൂന്ന് ഏകദിന മത്സരത്തിൽ ഒന്നാം മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം നൽകിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും മൂന്നാം മത്സരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേസമയം, മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിനും ഏകദിനത്തിൽ താളംകണ്ടെത്താനാകാത്ത സൂര്യകുമാർ യാദവിനും തുടരെ അവസരങ്ങൾ നൽകുകയും ചെയ്തു.
സഞ്ജുവിനോട് കാണിക്കുന്ന അനീതിക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് എം.പി ശശി തരൂർ സഞ്ജുവിനെ പിന്തുണച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.