ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ ജഴ്സിയിലെ രണ്ടാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിന്‍റെ മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്തായി.
സേവ്യർ ബാർട്‍ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സമ്പാദ്യം. പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.
ട്വന്റി20 ലോകകപ്പിലെ താരമായ ശേഷം കളിച്ച രണ്ടു മത്സരങ്ങളിലും സഞ്ജുവിന് കാലിടറി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് കളിക്കുന്നത്. ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ട്. ആസ്ട്രേലിയൻ താരം മാത്യു ഷോർട്ടിനു പകരം ഇന്ത്യൻ ഓൾറൗണ്ടർ പ്രശാന്ത് വീർ പ്ലെയിങ് ഇലവനിലെത്തി.
ടീം ചെന്നൈ സൂപ്പർ കിങ്സ് – സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക്ക് ശർമ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷൂൽ കാംബോജ്, ഖലീൽ അഹമ്മദ്.
ടീം പഞ്ചാബ് കിങ്സ് – പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹല്‍ വധേര, ശശാങ്ക് സിങ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, സേവ്യർ ബാർട്‍ലെറ്റ്, വിജയകുമാർ വൈശാഖ്, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.