രോഹിത് ശർമ, നിത അംബാനി
മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും ദയനീയ തോൽവി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റൺമല തീർത്തിട്ടും അത് പ്രതിരോധിക്കാനാവാതെ മുംബൈ ബൗളർമാർ പതറിയപ്പോൾ, എട്ട് പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. റയാൻ റിക്കൽട്ടന്റെ കന്നി ഐ.പി.എൽ സെഞ്ചുറിയുടെ കരുത്തിൽ മുംബൈ ഉയർത്തിയ 243 റൺസെന്ന കൂറ്റൻ സ്കോർ ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും (76), അഭിഷേക് ശർമ്മയും (45) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് നഷ്ട്ടപ്പെടുമ്പോൾ ഇരുവരും ചേർന്ന് 129 റൺസ് അടിച്ചുകൂട്ടി. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രമുഖ ബൗളർമാരെല്ലാം ഹൈദരാബാദ് ബാറ്റർമാരുടെ പ്രഹരമേറ്റു വാങ്ങി. പവർപ്ലേയിൽ മാത്രം മുംബൈ ബൗളർമാർ 92 റൺസാണ് വിട്ടുകൊടുത്തത്.
ഹൈദരാബാദ് ബാറ്റർമാർ മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുമ്പോൾ, ഡ്രസിങ് റൂമിലിരുന്ന മുൻ നായകൻ രോഹിത് ശർമ്മയുടെ ഭാവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കളി കൈവിട്ടുപോകുന്നത് കണ്ട് തികഞ്ഞ അവിശ്വസനീയതയോടെയും നിരാശയോടെയും ഇരിക്കുന്ന രോഹിത്തിന്റെ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. ടീം ഉടമകളായ നിത അംബാനിയും ആകാശ് അംബാനിയും മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് കണ്ട് സ്തംഭിച്ചുനിൽക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ടീമിന് നേരിട്ട ഈ തകർച്ചയിൽ രോഹിത് എത്രത്തോളം അസ്വസ്ഥനാണെന്ന് ആ മുഖഭാവം വ്യക്തമാക്കുന്നു.
ഹൈദരാബാദിനെതിരെ തോൽവി ഏറ്റുവാങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി. 'ഈ സീസണിൽ ഞങ്ങൾക്ക് ബൗളിങ്ങിൽ ഓപ്ഷനുകൾ കുറവാണ്. എങ്കിലും ബൗളർമാരെ മാത്രം ഞാൻ കുറ്റപ്പെടുത്തില്ല. ഒരു ടീം എന്ന നിലയിൽ മുംബൈ ഇന്ത്യൻസ് എന്താണോ, ആ നിലവാരത്തിലേക്ക് ഉയരാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ തിരിച്ചുവരാമെന്ന് ഞങ്ങൾ ചിന്തിക്കേണ്ടതുണ്ട്.' -ഹാർദിക് പാണ്ഡ്യ പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും പിന്തുണയോടെ ടീം ശക്തമായി തിരിച്ചുവരുമെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു. എറിഞ്ഞ 3.4 ഓവറിൽ ഒരു വിക്കറ്റ് നേടി 39 റൺസ് പാണ്ഡ്യ വഴങ്ങിയിരുന്നു.
തോൽവിയോടെ എട്ട് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റുമായി മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. മറുവശത്ത്, 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.