രാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഓസീസിനെതിരെ ആദ്യ സമ്പൂർണ പരമ്പര ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ടീമിൽ സൂപ്പർതാരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും മടങ്ങിയെത്തി.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആതിഥേയർ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അവസാന ഏകദിനവും നേടി ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാനാണ് ഇന്ത്യയുടെ നീക്കം. സ്പിന്നർ കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി. സൂപ്പർ ബാറ്റർ ശുഭ്മൻ ഗില്ലിന് വിശ്രമം അനുവദിച്ചു. ഇഷാൻ കിഷനും ആർ. അശിനും പുറമെ, ഏഷ്യൻ ഗെയിംസ് ടീമിലെ ഋതുരാജ് ഗെയ്ക് വാദും തിലക് വർമയും ടീമിലില്ല.
ഓൾറൗണ്ടർ ശാർദുൽ ഠാകുറും കളിക്കുന്നില്ല. സന്ദർശകരുടെ സമ്പൂർണ ടീമാണ് കളത്തിലറങ്ങുന്നത്. മിച്ചൽ മാർഷും പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും മാക്സ് വെല്ലും ടീമിലേക്ക് മടങ്ങിയെത്തി. ഉജ്ജ്വല പ്രകടനം തുടരുന്ന ഗില്ലും കെ.എൽ. രാഹുലും ഫോം വീണ്ടെടുത്ത ശ്രേയസ് അയ്യരും സൂര്യകുമാർ യാദവുമെല്ലാം ലോകകപ്പ് ഒരുക്കത്തിൽ ആത്മവിശ്വാസം കൂട്ടുന്നു. പേസർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ബൗളിങ്ങിൽ മികവ് പുലർത്തുന്നുണ്ട്. സ്പിൻ ഡിപ്പാർട്മെന്റിൽ കുൽദീപും രവീന്ദ്ര ജദേജയും സജ്ജരാണ്.
ആസ്ട്രേലിയയെ സംബന്ധിച്ച് ആദ്യ രണ്ടു മത്സരങ്ങളിൽ ഏറ്റുവാങ്ങിയ കനത്ത തോൽവിയുടെ ആഘാതം മാറാൻ ആശ്വാസ ജയം അനിവാര്യം.
ടീം ഇന്ത്യ: രോഹിത് ശർമ (ക‍്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ.
ആസ്‌ട്രേലിയ: പാറ്റ് കമ്മിൻസ് (ക‍്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബൂഷാൻ, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ് വെൽ, തൻവീർ സംഘ, മിച്ചൽ സ്റ്റാർക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.