വീണ്ടും ആഞ്ഞടിച്ച് ഋതുരാജ്; ചെന്നൈക്ക് മികച്ച സ്കോർ

ചെന്നൈ: ഐ.പി.എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറിയുമായി കളം നിറഞ്ഞ ഋതുരാജ് ഗെയ്ക്‍വാദിന്റെ മികവിൽ ലഖ്നോ സൂപർ ജയന്റ്സിനെതിരെ ചെന്നൈ സൂപർ കിങ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് ചെ​ന്നൈ അടിച്ചെടുത്തത്. ചെപ്പോക്കില്‍ ടോസ് നേടിയ ലഖ്‌നോ സൂപ്പര്‍ നായകന്‍ കെ.എല്‍ രാഹുല്‍ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

31 പന്തിൽ നാല് സിക്സും മൂന്ന് ഫോറും സഹിതം 57 റൺസ് നേടിയ ഋതുരാജും 29 പന്തിൽ 47 റൺസെടുത്ത ദെവോൺ കോൺവെയും ചേർന്ന് ആതിഥേയർക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപണിങ് വിക്കറ്റിൽ 9.1 ഓവറിൽ ഇരുവരും ചേർന്ന് 110 ​റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഋതുരാജിനെ രവി ബിഷ്‍ണോയിയുടെ പന്തിൽ മാർക് വുഡ് പിടിച്ച് പുറത്താക്കുകയായിരുന്നു. കോൺവെയെ വുഡിന്റെ പന്തിൽ ക്രുണാൽ പാണ്ഡ്യയും പിടികൂടി. വൺഡൗണായെത്തിയ ശിവം ദുബെയും മോശമാക്കിയില്ല. 16 പന്ത് നേരിട്ട് 27 റൺസ് താരം സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നേരിട്ട മൂന്ന് പന്തിൽ രണ്ടും സിക്സറടിച്ച് കാണികളിൽ ഹരം പകർന്നെങ്കിലും മൂന്നാം പന്തിൽ പുറത്തായി. അമ്പാട്ടി റായുഡു 14 പന്ത് നേരിട്ട് പുറത്താവാതെ 27 റൺസ് നേടി. മോയിൻ അലി (19), ബെൻ സ്റ്റോക്സ് (എട്ട്), രവീന്ദ്ര ജദേജ (മൂന്ന്), മിച്ചൽ സാന്റ്നർ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

ലഖ്നോക്കായി മാർക് വുഡ്, രവി ബിഷ്‍ണോയ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ ഒമ്പതോവറിൽ മൂന്നിന് 96 എന്ന നിലയിലാണ്. കെയ്ൽ മെയേഴ്സ് (22 പന്തിൽ 53) കെ.എൽ രാഹുൽ (18 പന്തിൽ 20), ദീപക് ഹൂഡ (രണ്ട്) എന്നിവരാണ് പുറത്തായത്. രാഹുലിനെയും മെയേഴ്സിനെയും മോയിൻ അലി പുറത്താക്കിയപ്പോൾ ഹൂഡയെ സാന്റ്നറുടെ പന്തിൽ സ്റ്റോക്സ് പിടികൂടുകയായിരുന്നു. എട്ട് റൺസുമായി ക്രുണാൽ പാണ്ഡ്യയും അഞ്ച് റൺസുമായി മാർകസ് സ്റ്റോയിണിസുമാണ് ക്രീസിൽ.

സീസണില്‍ ഇരു ടീമിന്‍റെയും രണ്ടാം മത്സരമാണിത്. ആദ്യ അങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ചെന്നൈ അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നോ സൂപ്പര്‍ ജയന്‍റ്‌സ് എത്തിയത്. 

Tags:    
News Summary - Rituraj strikes again; Excellent score for Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT