ജീവിതത്തിൽ പുതിയ ഇന്നിങ്സ് തുടങ്ങാൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. താരവും സമാജ് വാദി പാര്‍ട്ടി എം.പി പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈമാസം എട്ടിന് നടക്കും.
ലഖ്നോവിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ആഢംബര ചടങ്ങിൽ രാഷ്ട്രീയ, കായിക, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. എസ്.പിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എം.പിയും നിലവിലെ കേരാകട് എം.എല്‍.എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ. അഭിഭാഷക കൂടിയായ പ്രിയ പിതാവിന്‍റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്.
ലോക്സഭയിലെ പ്രായം കുറഞ്ഞ എം.പിമാരില്‍ ഒരാളാണ്. 25കാരിയായ പ്രിയ സുപ്രീംകോടതി അഭിഭാഷകയായിരുന്നു. 2022 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിതാവിനായി പ്രചാരണത്തിനിറങ്ങിയാണ് സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വ്യാവസായികളും ചടങ്ങിൽ പങ്കെടുക്കും.
പരമ്പരാഗത രീതിയിലായിരിക്കും നിശ്ചയവും വിവാഹവും. കൊൽക്കത്തക്കായി ഐ.പി.എല്ലിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് റിങ്കു ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇത്തവണ കെ.കെ.ആർ 13 കോടി രൂപക്കാണ് താരത്തെ നിലനിർത്തിയത്. ഇന്ത്യൻ ട്വന്‍റി20 ടീമിലും റിങ്കു കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.