ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നിഷ്പ്രഭരാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ഉയർത്തിയ 76 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യം വെറും 7 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. ഒൻപത് വിക്കറ്റിന്റെ ഈ വിജയത്തോടെ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ രജത് പാട്ടിദാറിനും സംഘത്തിനും സാധിച്ചു.
കുഞ്ഞൻ സ്കോർ പിന്തുടർന്ന ആർസിബിക്കായി വിരാട് കോഹ്‌ലിയും (15 പന്തിൽ 23*) രജത് പാട്ടിദാറും (13 പന്തിൽ 34*) പുറത്താകാതെ നിന്ന് മത്സരം വേഗത്തിൽ അവസാനിപ്പിച്ചു. മൂന്ന് വീതം സിക്സറുകളും ഫോറുകളും പായിച്ച പാട്ടിദാറിന്റെ ഇന്നിങ്സ് വിജയവേഗം കൂട്ടി. 11 പന്തിൽ 20 റൺസെടുത്ത ഓപ്പണർ ജേക്കബ് ബെഥേലിന്റെ വിക്കറ്റ് മാത്രമാണ് ബെംഗളൂരുവിന് നഷ്ടമായത്. കൈൽ ജാമിസനാണ് ഈ വിക്കറ്റ് നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, ആർസിബി ബൗളർമാരുടെ തീപ്പൊരി പന്തുകൾക്ക് മുന്നിൽ തകർന്ന് വീഴുകയായിരുന്നു. മുൻനിര ബാറ്റർമാരിൽ ഒരാൾ പോലും രണ്ടക്കം കണ്ടില്ല. സ്കോർ എട്ടിലെത്തുമ്പോഴേക്കും 6 വിക്കറ്റുകൾ നഷ്ടമായ ഡൽഹി 75 റൺസിന് ഓൾഔട്ടായി. സാഹിൽ പരാഖ് (0), കെ.എൽ രാഹുൽ (1), നിതീഷ് റാണ (1), സമീർ റിസ്‌വി (0), അക്‌സർ പട്ടേൽ (0) എന്നിവർ വന്ന വേഗത്തിൽ മടങ്ങി.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റും സ്വന്തമാക്കി. റാസിഖ് സലാം, സുയാഷ് ശർമ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.