രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ റോയൽസ്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കി.

ഏകദേശം 15,286 കോടി രൂപക്കാണ് (1.63 ബില്ല്യൺ യു.എസ് ഡോളർ) ഉടമസ്ഥാവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. IntraEdge, Academian, Truyo.AI എന്നീ കമ്പനികളുടെ സ്ഥാപകനാണ് സൊമാനി. അമേരിക്കൻ ബിസിനസുകാരനും വാൾമാർട്ട് കുടുംബാംഗവുമായ റോബ് വാൾട്ടൺ, നാഷനൽ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ) ടീമായ ഡിട്രോയിറ്റ് ലയൺസിൽ ഭൂരിഭാഗം ഓഹരി കൈവശം വയ്ക്കുന്ന ഹാംപ് കുടുംബം എന്നിവരുടെ പിന്തുണയോടെയാണ് ഏറ്റെടുക്കൽ. ഐ.പി.എൽ 2026നുശേഷമാകും ഉടമസ്ഥാവകാശം കൈമാറുക.

രാജസ്ഥാന്റെ മുഴുവൻ ഓഹരികളും കൺസോർഷ്യം വാങ്ങിയതായാണ് റിപ്പോർട്ട്. നേരത്തേ രാജസ്ഥാനിൽ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി. രാജസ്ഥാനെ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ആറുമാസമായി. ഒരു ബില്ല്യൺ യു.എസ് ഡോളറിലധികം തുകക്ക് വിൽക്കുന്ന ആദ്യ ഐ.പി.എൽ ടീമെന്ന റെക്കോഡും ഇതോടെ രാജസ്ഥാന്‍റെ പേരിലായി. നേരത്തേ 940 മില്ല്യൺ യു.എസ് ഡോളറിനാണ് സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് ലഖ്‌നോ സൂപ്പർ ജയന്റ്‌സിനെ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂവിന്‍റെ (ആർ.സി.ബി) വിൽപനയും അന്തിമഘട്ടത്തിലാണ്.

വിൽപന നടന്നാൽ രാജസ്ഥാനെ മറികടന്ന് ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസി എന്ന റെക്കോഡ് ആർ.സി.ബിയുടെ പേരിലാകും. അതേസമയം, പരിക്കേറ്റ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന് പകരം ശ്രീലങ്കൻ ട്വന്റി20 ടീം നായകൻ ദാസുൻ ഷനകയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ട് കോടി രൂപക്കാണ് താരത്തിന്റെ വരവ്. 2023ലായിരുന്നു ഷനകയുടെ ആദ്യത്തെയും അവസാനത്തെയും ഐ.പി.എൽ സാന്നിധ്യം. അന്ന് ഗുജറാത്ത് ടൈറ്റൻസിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം കറനെയും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയെയും സൂപ്പർതാരം സഞ്ജു സാംസണെ കൈമാറിയാണ് ടീമിലെത്തിച്ചത്.

Tags:    
News Summary - Rajasthan Royals Sold For More Than Rs 15,000 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.