ക്വിന്റൺ ‘ഹിറ്റ്’ കോക്ക്, ക്ലാസിക് ക്ലാസൻ; ബംഗ്ലാദേശിനെ അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക

മുബൈ: ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയുമായി ഓപണർ ക്വിന്റൺ ഡി കോക്കും വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ഹെന്റിച്ച് ക്ലാസനും നിറഞ്ഞാടിയ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മുമ്പിൽ ബംഗ്ലാദേശ് ബൗളർമാർ ആയുധമില്ലാതെ അലയുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസാണ് പ്രോട്ടീസ് അടിച്ചെടുത്തത്.

ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഡി കോക്കിനെ ഹസൻ മഹ്മൂദ്, നസൂം അഹ്മദിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാ താരങ്ങൾ അൽപം ആശ്വസിച്ചെങ്കിലും അവസാന ഓവറുകളിൽ ക്ലാസനും ഡേവിഡ് മില്ലറും അടിച്ചു തകർത്തതോടെ സ്കോർ 380ഉം പിന്നിടുകയായിരുന്നു. 140 പന്ത് നേരിട്ട് ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസാണ് ഡി കോക്ക് സ്കോർ ബോർഡിൽ ചേർത്തതെങ്കിൽ ക്ലാസൻ 49 പന്തിൽ എട്ട് സിക്സും രണ്ട് ഫോറുമടക്കം 90 റൺസാണ് നേടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ അവസാന ഓവറിൽ ഹസൻ മഹ്മൂദിന്റെ പന്തിൽ മഹ്മൂദല്ല പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മർക്രാം 60 റൺസെടുത്തു. ഡേവിഡ് മില്ലർ (15 പന്തിൽ പുറത്താവാതെ 34), റീസ ഹെന്റിക്സ് (12), റസി വാൻ ഡെർ ഡൂസൻ (1), മാർകോ ജാൻസൻ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

ഏകദിന ക്രിക്കറ്റിൽ 20ാം സെഞ്ച്വറിയാണ് ഡി കോക്ക് ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. ലോകകപ്പിൽ ശ്രീലങ്കക്കെതിരെ 100 റൺസെടുത്ത താരം ആസ്ട്രേലിയക്കെതിരെ 109 റൺസും നേടിയിരുന്നു. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ടും മെഹ്ദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.  

Tags:    
News Summary - Quinton 'Hit' Kock, Classic Classen; South Africa beat Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.