മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ജയത്തോടെ തുടങ്ങി. 35 റൺസിന് ഹിമാചൽപ്രദേശിനെയാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ടു വിക്കറ്റിന് 163 റൺസെടുത്തു. ഹിമാചലിന് 19.1 ഓവറിൽ 128 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അതിഥി താരമായെത്തി കേരളത്തിന് അരങ്ങേറ്റംകുറിച്ച സ്പിന്നർ ശ്രേയസ് ഗോപാലും പേസ് ബൗളർ വിനോദ് കുമാറുമാണ് ജയം സമ്മാനിച്ചത്.
ഇരുവരും എതിരാളികളുടെ എട്ടു വിക്കറ്റുകൾ പങ്കിട്ടു. 42 റൺസെടുത്ത ഗങ്തയും പുറത്താവാതെ 26 റൺസെടുത്ത ക്യാപ്റ്റൻ ധവാനുമാണ് ഹിമാചലിനുവേണ്ടി പൊരുതിയത്. മുൻ നായകൻ സചിൻ ബേബി 20 പന്തിൽ പുറത്താവാതെ നേടിയ 30 റൺസാണ് കേരളത്തിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
തുടക്കത്തിൽ രോഹൻ കുന്നുമ്മലിനെ (5) നഷ്ടമായതിനു പിന്നാലെ 27 പന്തിൽ 44 റൺസെടുത്ത വിഷ്ണു വിനോദും ഓപണർ അസ്ഹറുദ്ദീനും (20) സൽമാൻ നിസാറും (23) സ്കോറിങ്ങിന് വേഗം കൂട്ടിയെങ്കിലും ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. നായകൻ സഞ്ജു സാംസൺ ഒരു റണ്ണെടുത്ത് പുറത്തായി. അബ്ദുൽ ബാസിത് (3), ശ്രേയസ് ഗോപാൽ (12), സിജോ മോൻ ജോസഫ് (11) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. രണ്ടാം മത്സരത്തിൽ കേരളം ചൊവ്വാഴ്ച സർവിസസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.