ഇന്ത്യൻ യുവ താരം ശുഭ്മൻ ഗില്ലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്തിന് ആറു വിക്കറ്റ് ജയം സമ്മാനിച്ചത്. ഒരു പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് കുറിച്ച 154 റൺസ് വിജയ ലക്ഷ്യത്തിൽ ഗുജറാത്ത് എത്തുന്നത്.
ഗിൽ 49 പന്തിൽ 67 റൺസെടുത്തു. ഒരു സിക്സും ഏഴു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ഐ.പി.എൽ സീസണിലെ ഗില്ലിന്‍റെ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. മത്സരശേഷം മുൻ ആസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ ഗില്ലിനെ വാനോളം പുകഴ്ത്തി. ഗിൽ ഒരു ക്ലാസ് കളിക്കാരനാണെന്നും അടുത്ത ദശകത്തിൽ ലോക ക്രിക്കറ്റ് ഭരിക്കാൻ പോകുന്നത് അവനാണെന്നും ഹെയ്ഡൻ സ്റ്റാർ സ്പോർട്സിനോട് അഭിപ്രായപ്പെട്ടു.
‘നിലവാരമുള്ള പഞ്ചാബ് കിങ്സ് ബൗളിങ് ആക്രമണത്തിനെതിരായ ഈ റൺ ചേസിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും മികച്ച നിലയിൽ ബാറ്റ് ചെയ്യാനും ഗുജറാത്ത് ടൈറ്റൻസിന് ഒരാളെ ആവശ്യമായിരുന്നു, ശുഭ്മൻ ഗിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. അദ്ദേഹം കളിച്ച ചില ഷോട്ടുകൾ കണ്ണിന് ഇമ്പമുള്ളവയായിരുന്നു. അവൻ അത്തരമൊരു മികച്ച കളിക്കാരനാണ്, അടുത്ത ദശകത്തിൽ ലോക ക്രിക്കറ്റ് ഭരിക്കാൻ പോകുന്നത് അവനാണ്’ -ഹെയ്ഡൻ പറഞ്ഞു.
ഐ.പി.എല്ലിൽ ഓറഞ്ച് കാപ്പിനുള്ള പോരാട്ടത്തിൽ ഗിൽ അഞ്ചാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽനിന്ന് 183 റൺസ്. 45.75 ശരാശരിയും 141.86 സ്ട്രൈക്ക് റേറ്റും. സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഉയർന്ന റൺ വേട്ടക്കാരനും. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 483 റൺസുമായി ഉയർന്ന റൺ വേട്ടക്കാരിൽ അഞ്ചാമനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.