ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ മകൾ വാമികക്കെതിരെ ഗാലറിയിൽ ഒരു കൊച്ചുകുട്ടി ഡേറ്റിങ് പ്ലക്കാർഡ് ഉയർത്തിക്കാട്ടിയ സംഭവത്തിൽ വ്യാപക വിമർശനം. കുട്ടി പ്ലക്കാർഡും ഉയർത്തി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പ്രവൃത്തി ശരിയായില്ലെന്ന് പലരും വിമർശിച്ചു. രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മറ്റു ചിലർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ചെയ്തത് തെറ്റായ കാര്യമാണെന്നും എന്തുകൊണ്ടാണ് ആളുകൾ ഇതൊരു തമാശയായി കാണുന്നതെന്നും ഡോ. നിമോ യാദവ് എന്നൊരാൾ ട്വിറ്ററിൽ ചോദിച്ചു. രക്ഷിതാക്കൾ എന്താണ് ഉദ്ദേശിച്ചതെന്ന കാര്യം ആ കൊച്ചുകുട്ടി അറിഞ്ഞിട്ടുപോലുമില്ലെന്ന കാര്യം ഉറപ്പാണെന്ന് ഫ്രാൻസിസ് ജോസഫ് എന്നൊരാൾ ട്വീറ്റ് ചെയ്തു. ‘കുട്ടിയുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യണം’, ‘ഇത് കുട്ടിയുടെ തെറ്റല്ല... രക്ഷിതാക്കളാണ് ഉത്തരവാദികളെ’ന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും മറ്റു പലരും ട്വീറ്റ് ചെയ്തു.
മത്സരത്തിൽ എട്ട് റൺസിന് ചെന്നൈ ബംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡിവോൺ കോൺവേ (83), ശിവം ധുബേ (52) എന്നിവരുടെ വെടിക്കെട്ടിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗളൂരുവിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.