ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ പ്രകടന മികവ് കൊണ്ടും വിവാദങ്ങൾ കൊണ്ടും ശ്രദ്ധേയനായ താരമാണ് ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ സ്പിന്നർ ദിഗ്‌വേഷ് റാത്തി. വെറും 30 ലക്ഷത്തിന് ടീമിലെത്തിച്ച താരം എൽ.എസ്.ജിയുടെ തുറുപ്പുചീട്ടായി മാറിയിരുന്നു. 14 മത്സരത്തിൽ 13 വിക്കറ്റ് നേടിയ ദിഗ്‌വേഷ് റാത്തി ഒരു തുടക്കക്കാരനെന്ന നിലയിൽ 8.25 എന്ന മികച്ച ഇക്കണോമിയിലുമാണ് പന്തെറിഞ്ഞത്. എന്നാൽ, അതിരുവിട്ട വിക്കറ്റ് ആഹ്ലാദപ്രകടനത്തിന്‍റെ പേരിൽ പലപ്പോഴും നടപടിയും നേരിട്ടിട്ടുണ്ട് താരം.
ദിഗ്‌വേഷ് റാത്തിയുടെ നോട്ട്ബുക്ക് ആഘോഷ പ്രകടനമാണ് പല തവണ ബി.സി.സി.ഐയുടെ നടപടിക്ക് കാരണമായത്. പല കളിയിലും മാച്ച് ഫീയുടെ വലിയ ശതമാനവും പിഴയായി നൽകേണ്ടിവന്നതിന് പിന്നാലെ ഒരു കളിയിൽ സസ്പെൻഷനും നേരിട്ടു. വിക്കറ്റ് എടുത്തതിന് ശേഷം കൈയിൽ എഴുതുന്നതായി കാണിക്കുന്ന താരത്തിന്‍റെ സെലിബ്രേഷനാണ് അച്ചടക്ക ലംഘനമായത്.
മികച്ച ബൗളറായ ദിഗ്‌വേഷ് റാത്തിയെ ഈ ഐ.പി.എല്ലിന്‍റെ കണ്ടെത്തലുകളിലൊന്നായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ദിഗ്‌വേഷ് റാത്തിയുടെ പഴയൊരു കിടിലൻ പ്രകടനം പങ്കുവെച്ച് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് എൽ.എസ്.ജി ഉടമ സഞ്ജീവ് ഗോയങ്ക. തുടർച്ചയായ അഞ്ച് പന്തിൽ അഞ്ച് വിക്കറ്റുകൾ നേടിയ റാത്തിയുടെ വിഡിയോയാണ് ഗോയങ്ക പങ്കുവെച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന പ്രാദേശിക മത്സരത്തിലായിരുന്നു റാത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ആകെ ഏഴ് വിക്കറ്റാണ് താരം നേടിയത്.
'ഒരു പ്രാദേശിക ടി20 മത്സരത്തിൽ ദിഗ്‌വേഷ് റാത്തി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് നേടുന്നത് കണ്ട് ഞെട്ടി. ഐ.പി.എല്ലിലെ വളർന്നുവരുന്ന താരമായ ദിഗ്‌വേഷിന്‍റെ പ്രതിഭയുടെ ഒരു നേർക്കാഴ്ചയാണിത്' -സഞ്ജീവ് ഗോയങ്ക വിഡിയോ പങ്കുവെച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.