മുല്ലൻപുർ (പഞ്ചാബ്): ഐ.പി.എൽ ഒന്നാം ക്വാളിഫയറിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയച്ചു.
ആർ.സി.ബി നായകനായി രജത് പാട്ടീദാർ തിരിച്ചെത്തി. ഒരു മാറ്റവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ബംഗളൂരുവിൽ നുവാൻ തുഷാരക്ക് പകരം ജോസ് ഹേസൽവുഡും പഞ്ചാബിൽ മാർകോ ജാൻസെനു പകരം അസ്മത്തുല്ല ഒമർസായിയും കളിക്കും. ഒന്നാം ക്വാളിഫയർ ജയിക്കുന്നവർക്ക് ജൂൺ മൂന്നിലെ ഫൈനലിന് നേരിട്ട് ടിക്കറ്റെടുക്കാം. തോൽക്കുന്നവർക്ക് ഒരവസരംകൂടിയുണ്ട്.
ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി ഫൈനൽ ബെർത്തിന്. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച ഇതേ വേദിയിൽ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും ഒന്നാം ക്വാളിഫയർ പരാജിതരും തമ്മിലാണ് രണ്ടാം ക്വാളിഫയർ. നേരത്തെ, ഒമ്പത് സീസണുകളിൽ ആർ.സി.ബി പ്ലേ ഓഫിലെത്തിയപ്പോൾ ആറിലും പുറത്തേക്കാണ് വഴി തെളിഞ്ഞത്. മൂന്നെണ്ണത്തിൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു.
കഴിഞ്ഞ ദിവസം അവസാന ലീഗ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ് കുറിച്ച 227 റൺസ് വിജയകരമായി ചേസ് ചെയ്താണ് രജത് പാട്ടിദാറും സംഘവും ടേബ്ൾ ടോപ്പിലെത്തിയത്. 2014നു ശേഷം ഇതാദ്യമാണ് പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വം വലിയ മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.