ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് സ്വർണം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് തോൽപിച്ചാണ് ഇന്ത്യക്കായി രണ്ടാം സ്വർണം നേടിയത്. നേരത്തെ 10 മീറ്റർ എയർ റൈഫിൾസ് പുരുഷ ടീമിലൂടെ ഇന്ത്യ ആദ്യ സ്വർണം കരസ്ഥമാക്കിയിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ, ബൗളർമാർ ശ്രീലങ്കയെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിലൊതുക്കി. ഇന്ത്യക്കായി ഓപണർ സ്മൃതി മന്ഥാന 45 പന്തിൽ 46 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ ജമീമ റോഡ്രിഗസ് 40 പന്തിൽ 42 റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം കടക്കാനായില്ല. ഷെഫാലി വർമ (9), റിച്ച ഘോഷ് (9), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകാർ (2), അമൻജോത് കൗർ (1), ദീപ്തി ശർമ (1*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ശ്രീലങ്കക്കായി ഉദേഷിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 25 റൺസെടുത്ത ഹസിനി പെരേരയാണ് അവരുടെ ടോപ് സ്കോറർ. നിലാക്ഷി ഡിസിൽവ 23ഉം ഒഷാദി രണസിംഗെ 19ഉം റൺസെടുത്തു. ഇന്ത്യക്കായി ടിറ്റസ് സധു മൂന്നും രാജേശ്വരി ഗെയ്ക്‍വാദ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.